Wednesday, July 18, 2012

നവോദയ സ്മരണകള്‍: മതിലിനും എനിക്കും ഇടയില്‍

" അടുത്തത് ആണ് നവോദയ സ്റ്റോപ്പ് " കണ്ടക്റ്റര്‍ വന്നു പറഞ്ഞു. അച്ഛനും ഞാനും മാമനും ഇറങ്ങാന്‍ തയ്യാറായി. "ആരോഗ്യവാന്‍ " ആണോ എന്നറിയാന്‍ പെരിയ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറിന്റെ മുന്‍പില്‍ ഉടു തുണി ഇല്ലാതെ നിന്ന്, അസ്ഥാനത്ത് തട്ടും മുട്ടും ഏറ്റു വാങ്ങി ബസില്‍ കയറി വരുമ്പോഴാണ് കണ്ടക്റ്റര്‍ ഇങ്ങനെ പറഞ്ഞത്. ഞാന്‍ പുറത്തേക് തലയിട്ടു എത്തി നോക്കി. നീല ബോര്‍ഡില്‍ വെള്ള അക്ഷരത്തില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ ബസ് അടുക്കും തോറും വ്യക്തമായി വന്നു. നവോദയ വിദ്യാലയത്തെ ഞാന്‍ ആദ്യമായി കാണുന്ന നിമിഷം.. "മാമാ. നവോദയ എത്തി " ഞാന്‍ വിളിച്ചു പറഞ്ഞു. മതിലോ ഗേറ്റോ ഇല്ലാത്ത തുറന്നു കിടക്കുന്ന വഴിയിലൂടെ സ്കൂളിന്റെ അകത്തേക്ക് പോകുമ്പോള്‍ അവിടെ പുസ്തകപ്പുഴുവായി പുസ്തകം വായിക്കുന്ന ഒരു ബാലന്റെ പ്രതിമ ഉണ്ടായിരുന്നു. അതെന്നെ തീരെ ആകര്‍ഷിച്ചില്ല. ഇടത് വശത്ത് കാണുന്ന കുഞ്ഞു ഗ്രൗണ്ടില്‍ ചേട്ടന്മാരും ചേച്ചിമാരും വോളിബോളോ മറ്റോ കളിക്കുന്നുണ്ടായിരുന്നു എന്നാണു എന്റെ ഓര്‍മ. അത് കണ്ടപ്പോള്‍ എനിക്ക് ആവേശം വന്നു. അന്നവിടെ മതില്‍ പണിഞ്ഞിരുന്നില്ല.. ഗേറ്റും ഉണ്ടായിരുന്നില്ല... ഇന്നും ഒരു പക്ഷെ അവിടെ മതില്‍ കെട്ടും ഗേറ്റും ആവശ്യമില്ല എന്നാണു ഞാന്‍ കരുതുന്നത്. . കുട്ടികള്‍ മതില്‍ ചാടി പുറത്തേക്ക്‌ പോകും എന്ന് പേടിച്ചിട്ടല്ല, പുറത്തു നിന്നും ആള്‍ക്കാര്‍ അകത്തേക്ക് കയറുന്നത് തടയാനാണ് മതില്‍ പണിതത് എന്നാണു ഞാനും നിങ്ങളെ പോലെ വിശ്വസിക്കുന്നത്..

 ഞായറാഴ്ച്ചകള്‍ എല്ലാവര്‍ക്കും ഏറ്റവും നല്ലതും ചീത്തയും ആയ ദിവസമാണ്, പ്രത്യേകിച്ച് ഞങ്ങള്‍ നവോദയകാര്‍ക്ക്.. മതിയാവോളം ഉറങ്ങുന്നവര്‍ക്ക് ഉറങ്ങാം ക്രിക്കറ്റ് കളിക്കെണ്ടവര്‍ക്ക് കളിച്ചു അര്‍മ്മാദിക്കാന്‍ ഗ്രൌണ്ട് കിട്ടുന്ന ദിവസം.. ശ്രീ കൃഷ്ണനും ചിത്രഹാറും തരുന്ന അനുഭൂതികള്‍... ഇതൊക്കെ ഞായരാഴ്ച്ചയുടെ മാത്രം സ്വന്തം.. അതിലെല്ലാം ഉപരി, വീട്ടില്‍ നിന്നും അച്ഛനും അമ്മയും അനിയത്തിയും ഒക്കെ കാണാന്‍ വരുന്ന ദിവസമാണ് അത്. അമ്മയെയും കാത്ത് , ഈ മതില്‍ കെട്ടില്‍ ഇരുന്നു ദൂരേക്ക് കണ്ണോടിച്ചു നില്‍ക്കും. ഓരോ ബസ് കടന്നു പോകുമ്പോഴും അമ്മ വരുന്നതും നോക്കി ഇങ്ങനെ ഇരിക്കും. ഒരു ദിവസം ബന്ധുവിന്റെ കല്ല്യാണം ആയത് കൊണ്ട് വീട്ടില്‍ നിനും ആരും വരില്ലാ എന്ന് പറഞ്ഞിരുന്നു . എങ്കിലും ഞാന്‍ വെറുതെ മതില്‍ക്കല്‍ പോയി ഇരുന്നു. മതിലില്‍ ചാരി നിന്ന് ഞാന്‍ വല്ലാതെ വിഷമിച്ചു, കണ്ണീര്‍ സൃഷ്ട്ടിച്ച സ്ക്രീനില്‍ കണ്ണിനു മുന്‍പിലെ ചെടികളും മറ്റും മങ്ങി തുടങ്ങിയിരുന്നു. "മോനെ, എന്താടാ ഇവിടെ ഒറ്റയ്ക്ക് ? " ജയേഷിന്റെ അമ്മ, എന്റെയും കൂടി അമ്മ, ആയിരുന്നു അത്. എന്റെ വിഷമം എങ്ങോട്ടോ പോയി.. ഞാന്‍ അമ്മയോടൊപ്പം ജയെഷിനെയും തപ്പി നടന്നു. എന്റെ നടത്തം കണ്ടു മതില്‍ പുഞ്ചിരിച്ചു കാണും...

"" ഞാന്‍ അര്‍ച്ചനയില്‍ പോയി സിനിമയും കണ്ടു വരികയായിരുന്നു. ഏകദേശം മതിലിന്റെ അടുതെത്തി , അകത്തേക്ക് കയറാന്‍ ഇനി ഒരു 100 മീറ്റര്‍ മാത്രമേ ഉള്ളൂ.. ഞാന്‍ ആശ്വാസത്തോടെ നടക്കുമ്പോള്‍ അതാ എതിര്‍ ഭാഗത്ത് നിന്നും വരുന്നു ശ്രീ കുമാര്‍ സര്‍..." അവന്‍ പറഞ്ഞു നിര്‍ത്തി. " എന്നിട്ട് ? എന്നിട്ട് നീ എന്ത് ചെയ്തു ? " ഞാന്‍ ചോദിച്ചു. " ഞാന്‍ പെട്ടന്ന് തോന്നിയ ബുദ്ധിയില്‍ ഞൊണ്ടി ഞൊണ്ടി തലയും താഴ്ത്തി നടന്നു . ഭാഗ്യത്തിന് സാര്‍ ശ്രദ്ധിച്ചില്ല. മതില്‍ കടന്നതും ഞാന്‍ ഓടെടാ ഓട്ടം..കഷ്ട്ടിച്ചു രക്ഷപ്പെട്ടു. ."

 ഒരിക്കല്‍ പോലും ഞാന്‍ മതില്‍ ചാടി പുറത്തേക്ക്‌ പോയിട്ടില്ല. പലരും സിനിമയ്ക്കും ഉത്സവത്തിനും പെരിയക്ക് പോകാനും മറ്റും മതില്‍ ചാടാറുണ്ട്. മതില്‍ ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും 7 വര്‍ഷത്തെ നവോദയ ജീവിതത്തില്‍ ഞാന്‍ പുറത്തേക്ക്‌ അനുവാദം ഇല്ലാതെ പോയത് 5 വട്ടം മറ്റോ ആണ്. ഡൈലി 10 വട്ടം മതില്‍ ചാടി പോയി വരുന്ന ആള്‍ക്കാരൊക്കെ ഉള്ള ഇടത്ത്‌ എന്റെ നിലവാരം എന്താണെന്ന് ഊഹിക്കാമല്ലോ ?? ഒരു വട്ടം ചാടാന്‍ വേണ്ടി റിനൂപിന്റെ സഹായം തേടി ഞാന്‍.. 100 കിലോയോളം ഭാരമുള്ള എന്നെ അവന്‍ തോളത് ഇരുത്തി പൊക്കി എടുത്ത് മതിലിന്റെ മുകളിലേക്ക് എത്തിച്ചു. മതില്‍ ചാടി, പെരിയക്ക് പോയി തിരിച്ചു വന്നു , വീണ്ടും തിരിച്ചു അകത്തേക്ക് മതില്‍ ചാടി. ചാടി വീണത് സര്‍ ജി എന്ന് ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ശശി സാറിന്റെ മുന്‍പില്‍. ഞാന്‍ ഒരു വളിച്ച ചിരിയുമായി സാറിനെ നോക്കി. "ഹും...നല്ല സ്ക്കൂള്‍ ലീഡര്‍.. " അടിയും ചീത്തയും സസ്പെന്‍ഷനും പ്രതീക്ഷിച്ചു നിന്ന എന്നെ നോക്കി സാര്‍ പുഞ്ചിരിച്ചു. " നീ മതില്‍ എങ്ങനെ ചാടിയെട ? നീ കാണുന്നത് പോലെ അല്ലല്ലോ ..ഹും ഹും ചെല്ല് ചെല്ല് " ഞാന്‍ ഇഞ്ചി കടിച്ച പോലെ നടന്നു നീങ്ങി. മതിലിന്റെ അപ്പുറത്ത് പതുങ്ങി ഇരുന്ന റിനൂപ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പിന്നെ അകത്തേക്ക് തിരിച്ചു ചാടിയത്.

സമരം ചെയ്തപ്പോള്‍ ഞങ്ങള്‍ കുത്തിയിരുന്നത് ഗേറ്റിന്റെ മതിലിന്റെ മുന്‍പിലായിരുന്നു. ന്യായം ഞങ്ങളുടെ ഭാഗത്ത് തന്നെയായിരുന്നു എന്ന് ഉറപ്പുള്ളത് കൊണ്ട് ഞങ്ങള്‍ മതിലിനെ പോലെ ഉറച്ചു നിന്ന് പട്ടിണി സമരം ചെയ്തു. സമരം വിജയമായപ്പോള്‍ ബിജു മോന്‍ മതിലില്‍ ചാരി നിന്ന് ദീര്ഖമായി നിശ്വസിച്ചു.

 എന്തൊക്കെ ആയാലും എന്നും ഞങള്‍ ഓരോരുത്തരുടെയും, കണ്ണീര്‍ ഏറ്റു വാങ്ങാനാണ് ഞങ്ങളുടെ പ്രിയപ്പെട്ട മതിലിന്റെ വിധി... വീട്ടു കാരെ പിരിഞ്ഞിരിക്കണം എന്ന സങ്കടത്തോടെ മതിലും കടന്നു അകത്തേക്ക് പോയവര്‍ തിരിച്ചു ഇറങ്ങുന്നതും കണ്ണീരോടെയാണ്.. ജന്മ്മം കൊണ്ട് കൂട പിറപ്പല്ലെങ്കിലും കര്‍മ്മം കൊണ്ട് കൂടെ പിറപ്പായവരെ പിരിയുക എന്നത് ചങ്ക് മുറിയുന്നതിന് തുല്യമാണ്... തിരിഞ്ഞു നടക്കുമ്പോള്‍ മതിലിന്റെ നിശ്വാസം "ഇനിയും വരണം ഇത് വഴി " എന്ന് പറയുന്നതായി തോന്നി...

1 comment:

  1. aa pazhaya navodaya geevithathilekku oru ethi nottam....kollam

    ReplyDelete