Wednesday, September 28, 2011

തപാല്‍



കരുനാഗപ്പള്ളി പോസ്റ്റ്‌ ഓഫിസിനു സമീപം വെയിലും കൊണ്ട് വാടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ശബ്ദം
"ഒന്ന് മാറുമോ മോനെ ?"
ഞാന്‍ തിരിഞ്ഞു നോക്കി , ഒരു അമ്മൂമ്മ. ഞാന്‍ അവരെ നോക്കി സംശയിച് പിന്മ്മാറി. അവര്‍ പ്ലാസ്റ്റിക് സഞ്ചി തുറന്നു അതില്‍ നിന്നും നീല നിറത്തിലുള്ള രണ്ട് കത്തുകള്‍ പുറത്തെടുത്തു. അപ്പോഴാണ്‌ ഞാന്‍ അവിടെ ഉണ്ടായിരുന്ന പോസ്റ്റ് ബോക്സ് കാണുന്നത്. അവര്‍ കത്തിലെക്ക് നോക്കി (ഒരു പുഞ്ചിരി അവരുടെ ചുണ്ടുകളില്‍ ഉണ്ടായിരുന്നുവോ ? ഉണ്ടായിരിക്കണം.) പതുക്കെ , ശ്രദ്ദയോടെ പോസ്റ്റ് ബോക്സിനുള്ളിലെക്ക് ഇട്ടു. എന്നിട്ട് അവര്‍ നടന്നു നീങ്ങി. സുഹൃത്തുക്കള്‍ക്കോ , ബന്ധുക്കള്‍ക്കോ , മക്കള്‍ക്കോ കത്ത് അയച് ആ അമ്മ നടന്നു നീങ്ങി. ഇനി അതിന്റെ മറുപടിക്കായുള്ള കാത്തിരിപ്പ്. ഞാന്‍ ആ അമ്മയെ നോക്കി നിന്ന് പോയി.

" എഴുതിക്കോ , ഞാന്‍ പറഞ്ഞു തരാം "
ഞാന്‍ എഴുതാനും വായിക്കാനും പഠിച്ചു തുടങ്ങിയ കാലം. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണത് . എന്ജിനീയറിങ്ങ് പഠിക്കുന്ന മാമന് ഞാനും ഇളയമ്മയും ചേര്‍ന്ന് കത്ത് എഴുതുകയായിരുന്നു. കരണ്ട് അന്ന് ഞങ്ങളുടെ നാട്ടില്‍ കല്യാണങ്ങള്‍ക്കും മറ്റു ആഘോഷങ്ങള്‍ക്കും ജനരേട്ടര്‍ വഴി ആയിരുന്നു ഉല്പാതിപ്പിച്ച്ചിരുന്നത്.തൊണ്ണൂറിന്റെ മധ്യ കാലം വരെ അത് തന്നെ ആയിരുന്നു അവസ്ഥ. ജനരേട്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ശേഷി ഇല്ലാത്തവര്‍ പെട്രോമാക്സിന്റെ വെളിച്ചത്തിലും ആഗോഷങ്ങള്‍ നടത്തിയിരുന്നു. പെട്രോമാക്സ് വെളിച്ചം, കത്ത് എഴുത്ത് , ശരിയായ രീതിയിലുള്ള ഓണം , മരത്തില്‍ തൂങ്ങിയാടി കളിച്ച , നീ ഹിന്ദു ഞാന്‍ മുസ്ലിം നീ ചേട്ടന്‍ ( ക്രിസ്ത്യാനികളെ ഞങ്ങളുടെ നാട്ടില്‍ അങ്ങനെ ആണ് പറയാറ് ) എന്നും വേര്തിരിച് കളിക്കുമ്പോള്‍ അതില്‍ മത ചിന്ത കടന്നു കൂടാതെ കുട്ടിക്കാലം എന്നിവ ആസ്വദിച്ച അവസാന തലമുറ ഒരുപക്ഷെ ഞാന്‍ അടങ്ങുന്ന ഒരു തലമുറ ആയിരിക്കണം.
" എഴുത് "
ഞാന്‍ പേനയും പിടിച്, നീല കടലാസിലേക്ക് നോക്കി ഇരുന്നു. ഒരു നിമിഷം ആലോചിച് , മണ്ണെണ്ണ വെളിച്ചം പകര്‍ന്നു തരുന്ന പ്രകാശത്തില്‍ ഞാന്‍ എഴുതി തുടങ്ങി.ഇളയമ്മ പറഞ്ഞു തരുന്നു, ഞാന്‍ എഴുതുന്നു. എനിക്ക് സ്വയം എഴുതാന്‍ പറ്റാത്ത വാക്കുകള്‍ ശരിയാക്കാന്‍ ഇളയമ്മ സഹായിക്കുന്നുമുണ്ട്. ഒരു മണിക്കൂറില്‍ കൂടുതല്‍ സമയമെടുത്ത് ഞാന്‍ ആ കത്ത് പൂര്‍ത്തിയാക്കി. കത്തിലെക്ക് നോക്കി ഞാന്‍ അഭിമാനം കൊണ്ടു. നാളെ സ്കൂളില്‍ പോയി എല്ലാവരോടും പറയാനുള്ളതാണ് സ്വന്തമായി കത്ത് എഴുതിയ കാര്യം. ഞാന്‍ അതും ഓര്‍ത്തു കിടന്നു ഉറങ്ങിപോയി
( 2005 കാലത്തില്‍ മാമന്റെ മുറി വൃത്തിയാക്കാന്‍ സഹായിക്കുന്നതിനിടെ മാമന്റെ പഴയ ഡയറി ഞാന്‍ കണ്ടു. അതില്‍ ഒരു പഴക്കത്തിന്റെ കറ പുരണ്ട ഒരു കത്തും. ഞാന്‍ അത് തുറന്നു. ഈശ്വരാ... നൊസ്റ്റാള്‍ജിയ , പൊഞ്ഞാര്‍ എന്നിങ്ങനെ പറയുന്ന കാര്യങ്ങള്‍ എന്നെ അടിമുടി പിടിച് കുലച്ചു. ഞാന്‍ ആദ്യമായി എഴുതിയ കത്ത്. മാമന്‍ അതിന്നും സൂക്ഷിച് വെച്ചിരിക്കുന്നു. എനിക്കറിയാം മാമന്‍ സ്നേഹം കൊണ്ടാണ് എന്നെ പലപ്പോഴും ചീത്ത വിളിക്കുന്നതെന്ന്, എന്നാലും ആ കത്ത് കണ്ടപ്പോ എനിക്ക് മാമനോട് സ്നേഹം കൂടിപോയി. ആ കത്ത് എന്റെ കൈയില്‍ ഉണ്ടായിരുന്നു പിന്നെയും കുറച്ച കാലം. നിന്റെ ആവശ്യമില്ലാത്ത പഴയ സാധനങ്ങള്‍ ഒക്കെ കത്തിച്ചു എന്ന് പറഞ്ഞ് അമ്മ കൂളായി നടന്നു പോയപ്പോള്‍ എന്റെ ചങ്ക് കത്തിപ്പോയി. എന്റെ ആ കത്തും അമ്മയ്ക്ക് ആവശ്യമില്ലാത്ത , ഒരു പഴയ സാധനമായി പോയി. പ്രിയപ്പെട്ട ആരോ മരിച്ചത് പോലെ ആയിരുന്നു എന്റെ അവസ്ഥ അന്ന് , എന്റെ പാവം അമ്മയോട് ഞാന്‍ അതിനെപറ്റി ഒന്നും പറഞ്ഞതുമില്ല. )

പ്രൈമറി സ്കൂള്‍ കാലത്തില്‍ , അവധികാലത്ത് ഒരേ നാട്ടുകാരായ ഞങ്ങള്‍ ക്ലാസ്മെറ്റുകള്‍ , പരസ്പരം കത്ത് എഴുതി ഇരുന്നു. കാര്‍ഡില്‍ നിനക്ക് സുഖമാണെന്നു കരുതുന്നു. എനിക്കിവിടെ സുഖം തന്നെ. അവധി കഴിഞ്ഞു കാണാം എന്ന് കത്ത് എഴുതി പോസ്റ്റ് ചെയ്യുമ്പോള്‍ തൊട്ടു പിറകില്‍ സുഹൃത്ത് കഴിഞ്ഞ ആഴ്ച അയച്ച കത്തിന്റെ മറുപടി അയക്കാന്‍ ഊഴം കാത്തു നില്‍ക്കുകയാവാം. നവോദയ സ്കൂളില്‍ പോയ സമയം മുതല്‍ കത്തുകള്‍ ഒരുപാട് വേണ്ടി വന്നിരുന്നു. ഓരോ ആഴ്ചയും അമ്മയും അച്ഛനും കാണാന്‍ വരുമ്പോള്‍ കഴിക്കാന്‍ ഒന്നും ഇല്ലെങ്കിലും 2 , 3 ഇന്‍ലന്‍ട്‌ നിര്ഭാന്ധമായും കൊണ്ട് വരാന്‍ ഞാന്‍ ചട്ടം കെട്ടിയിരുന്നു. -- ആര്‍ക്കെങ്കിലും ഞാന്‍ കത്ത് അയക്കുമായിരുന്നു. അയക്കാതിരിക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.

പ്ലസ് റ്റു കാലഘട്ടത്തില്‍ ആണ് എനിക്ക് അവളോട് തീവ്രമായ ഒരു ഇഷ്ട്ടം അനുഭവപ്പെട്ടു തുടങ്ങിയത്. രണ്ടു വര്ഷം അവളെയും മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ നടന്നു നീങ്ങി. ഒരിക്കല്‍ അവളുടെ ക്ലാസ് മുറിയില്‍ ഞാനും സുഹൃത്തും കടന്നു കയറി , ധൈര്യം സംഭരിച്ച്, അവളുടെ ബുക്കില്‍ ഒരു പ്രണയ ലേഖനം ഞാന്‍ വെച്ചു. എന്റെ കോമ്പ്ലക്സുകള്‍ എന്നെ പിന്‍ വിളിച്ച് അത് അവിടെ നിന്നും എടുത്ത് മാറ്റിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഞങ്ങള്‍ പ്രണയിച് പ്രണയിച് പണ്ടാരടങ്ങി പോയേനെ എന്ന സത്യവും ഞാന്‍ പിന്നീട് മനസിലാക്കി. പക്ഷെ അപ്പോഴേക്കും എന്റെ പകുതിയെ ഞാന്‍ കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. പഴയ പ്ലസ് റ്റു എന്റെ പകുതി അല്ലായെന്നും ഞാന്‍ മനസിലാക്കി .

കോളേജ് കാലത്തില്‍ ജഗതിയുടെ കീമിയം കീമിയം കൂട്ട് പിടിച് ഒരുത്തിയെ ചാക്കിലാക്കാന്‍ വേണ്ടി ഇല്ലാത്ത ഒരു കാമുകിയുടെ പേരില്‍ ഞാന്‍ എനിക്ക് തന്നെ ഒരു കത്ത് എഴുതി, അത് പോസ്റ്റ് ചെയ്യാന്‍ 40 രൂപ മുടക്കി യാത്ര ചെയ്തിട്ടുമുണ്ട്. അവസാനം കത്ത് എന്നെത്തേടി ഹോസ്റ്റലില്‍ എത്തിയപ്പോഴേക്കും ഇക്കാര്യം ഹോസ്റ്റലില്‍ മൊത്തം പാട്ടായി കഴിഞ്ഞിരുന്നു. ഒരു മാസത്തോളം അതിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടു. ഇന്നും സുഹൃത്തുക്കള്‍ അത് ഓര്‍ത്ത് വെച് സമയാ സമയങ്ങളില്‍ പണി തരാറുണ്ട്.

കാലാ കാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നതാണ് ആശയ വിനിമയ മാര്‍ഗങ്ങള്‍, ഇന്ന് കാണുന്ന മൊബൈലും ഇന്റര്‍നെറ്റും അതിന്റേതായ രീതിയില്‍ ഇനിയും മാറുമായിരിക്കും. അപ്പോള്‍ നമുക്ക് ഇന്റര്‍നെറ്റ് എന്ന ഒരു സംഭവത്തെപ്പറ്റി കൊച്ചു മക്കളോട് പറഞ്ഞ് കൊടുക്കാനും പറ്റുമായിരിക്കും... കമ്പി ഇല്ലാ കമ്പിയോ ? അതെന്ത് എന്ന് നമ്മള്‍ മുന്‍ തലമുറയോട് ചോദിച്ചത് പോലെ , നമ്മളോട് കത്തു കളോ ? അതെന്ത് എന്ന് ചോദിക്കുന്ന തലമുറയോടൊപ്പം ആണ് നമ്മള്‍ ഇപ്പോള്‍ നടക്കുന്നത്.


ഞാനും ഇപ്പോഴും ചിലര്‍ക്ക് കത്ത് വല്ലപ്പോഴും എഴുതാറുണ്ട്. ഇടയ്ക്കിടെ എഴുതണം എന്ന് ആലോചിക്കാരുന്ടെങ്കിലും അത് പലപ്പോഴും നടക്കാറില്ല. അങ്ങനെ വല്ല ചിന്തയും തോന്നിയാല്‍ ഒരു മടിയോടെ , ഫോണ്‍ എടുത്ത് അവനെയോ അവളെയോ വിളിക്കും . സംസാരിക്കും . അതോടെ കത്തിനെ ഞാന്‍ മറക്കും. കടലാസ് കുറിപ്പുകള്‍ പിന്നീട് എടുത്ത് വായിക്കുമ്പോള്‍ ഒരു സുഖം ഉണ്ട്. പിന്നെ കത്ത് , ഇല്ലാത്തത് ഒരു തരത്തില്‍ നന്നായി എന്നും ഇടയ്ക്ക് തോന്നും, ഉര്‍വശി മിഥുനത്തില്‍ പഴയ കത്തുകള്‍ കാട്ടി ലാലെട്ടനോട് പരിഭവം പറയുന്ന സീന്‍ ഉണ്ടല്ലോ ,അത് എന്തായാലും നമ്മുടെ തലമുറയിലെ കാമുകി കാമുകന്മാര്‍ക്കു ഇടയില്‍ ഉണ്ടാവില്ല. എന്തെങ്കിലും പരിഭവം പറഞ്ഞാല്‍, ആണോ ? ഞാന്‍ അങ്ങനെ പറഞ്ഞോ ? എന്ന് ? എന്നൊക്കെ ധൈര്യമായി പറയാം അങ്ങോട്ടും ഇങ്ങോട്ടും .

ഇത് വായിച് കഴിഞ്ഞു ആര്‍ക്കെങ്കിലും കത്ത് എഴുതാന്‍ ശ്രമിക്കുക. അതൊരു രസമുള്ള അനുഭവം ആയിരിക്കും. ജീവിതത്തിലെ കൊച്ച കൊച്ച സന്തോഷങ്ങളിലേക്ക് ഒരു കത്ത് കൂടി കടന്നു വരട്ടെ ? എന്ത് പറയുന്നു ?

" വള്ളിക്കാവ്, ഓച്ചിറ " ബസ് ക്ലീനര്‍ ഉറക്കെ വിളിച് പറയുന്നത് കെട്ട് എന്റെ ചിന്തകള്‍ പോസ്റ്റ് ബോക്സിലേക്ക് കത്ത് വീണു മറയുന്നത് പോലെ മറഞ്ഞു. ഞാന്‍ ബസില്‍ കയറാന്‍ നടന്നു നീങ്ങി .

കയറി കമ്പിയില്‍ പിടിച് നിന്നു.
ബസ് നീങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ ആ പോസ്റ്റ്‌ ബോക്സിലേക്ക് തന്നെ നോക്കി നിന്നു. ബാല്യത്തില്‍ മുട്ടില്‍ ഇഴഞ്ഞ , യുവത്വത്തില്‍ ഇളകിയാടിയ , മധ്യ വയസില്‍ മുടന്തിയ ,വാര്‍ധക്യത്തില്‍ അവശനായ , മരണം കാത്തിരിക്കുന്ന ഒരു വൃദ്ദനെ പോലെ ആ പോസ്റ്റ്‌ ബോക്സ് അവിടെ മരണം കാത്ത് ഇരിക്കുന്നു. ഞാന്‍ ബോക്സിനെ തന്നെ നോക്കി നിന്നു.

കണ്ടക്ട്ടറിനു ടിക്കറ്റ് പൈസ കൊടുത്തു തിരിഞ്ഞു നോക്കുമ്പോള്‍ " വൃദ്ധന്‍ " കണ്ണില്‍ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു.

Saturday, September 24, 2011

കാംപ്ലി- കാംപ്ലി- കാംപ്ലി = കാംപ്ലി


ക്രിക്കറ്റ് കളി ഞാന്‍ ആദ്യമായി കാണുന്നതും കളിക്കുന്നതും 1996 ലെ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയിലും പാകിസ്ഥാനിലും സംയുക്തമായി നടന്നപ്പോളാണ്. അതോടെ ഇന്ത്യ എന്നാല്‍ ക്രിക്കറ്റ് എന്നായി മാറി എന്നാണു എനിക്ക് തോന്നുന്നത്. ക്രിക്കറ്റിനു പുതിയ ലോക ചാമ്പ്യന്മ്മാര്‍ ഉണ്ടായി . ക്രിക്കറ്റിലെ കുറെ മഹാന്മ്മാരെ ഞാന്‍ ടി വി യില്‍ കാണുന്നതും അവരെ പറ്റി കേള്‍ക്കുന്നതും അന്ന് ആദ്യമായാണ്‌. സിക്സര്‍ സിദ്ധു ,സച്ചിന്‍, മഞ്ചരേക്കര്‍ അങ്ങനെ അങ്ങനെ.

എന്നിരുന്നാലും എനിക്ക് ഇഷ്ട്ടപ്പെട്ടത് ആവേശത്തോടെ കളിക്കുന്ന , എപ്പോഴും ഊര്‍ജസ്വലനായി നില്‍ക്കുന്ന ഒരു കറുത്ത് കുറുകിയ മനുഷ്യനെ ആയിരുന്നു. സെമിയില്‍ ഇന്ത്യ തോല്‍ക്കുന്നത് കണ്ട് കളിക്കിടയില്‍ കാണികള്‍ പ്രശ്നമാക്കിയപ്പോള്‍ ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപനം ഉണ്ടായി എന്നാണു ഓര്‍മ . അപ്പോള്‍ ക്രീസില്‍ നിന്നും കണ്ണീരോടെ അയാള്‍ ബാറ്റും തൂക്കിപ്പിടിച് നിരാശനായി നടന്നു നീങ്ങി. നിരാശ ബാധിച്ച ആ കണ്ണില്‍ പോരാട്ട വീര്യം അപ്പോഴും ഉണ്ടായിരുന്നു.
വിനോദ് കാമ്പ്ളി ആയിരുന്നു ആ മനുഷ്യന്‍..

" എന്ത് കഷ്ട്ടം ഡാ അത്.. കാമ്പ്ളി ക്രീസില്‍ നിന്നാല്‍ ഇന്ത്യ ജയിക്കുമായിരുന്നു. "
" ശേ എന്നാലും ,കാംപ്ലിക്ക് ജയിപ്പിക്കാന്‍ കഴിയുമായിരുന്നു അത് "

എന്നൊക്കെ ചുറ്റുവട്ടത്ത് നിന്നും പലരും പറഞ്ഞപ്പോള്‍ എനിക്കും അത് ശരി ആണെന്ന് തോന്നി. അനിശ്ചിതത്വത്തിന്റെ കളിയായ ക്രിക്കറ്റില്‍ എന്തും സംഭവിക്കുമായിരുന്നില്ലേ ? അറിയില്ല, എന്നിരുന്നാലും അന്ന് കാണികള്‍ അല്പം കൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ ???

സച്ചിനോടൊപ്പം 664 റണ്ണിന്റെ പാര്‍ട്ണര്‍ ഷിപ്പ് ഉണ്ടാക്കി തുടങ്ങിയ ചരിത്രമാണ് കാംപ്ലിക്ക് , രെഞ്ചി ട്രോഫിയില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പായിച് കൊണ്ട് കാമ്പ്ലിയും സച്ചിന് പിറകെ ഇന്ത്യന്‍ ടീമിലേക്ക് നടന്നു കയറി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍ പൂര്‍ത്തിയാക്കി എന്നൊരു ഖ്യാതിയും കാമ്പ്ളി നേടിയിരുന്നു എന്ന് വായിച്ചതായി ഓര്‍ക്കുന്നു. കളിച്ച 17 ടെസ്റ്റില്‍ നിന്നും 54 .20 ശരാശരിയോടെ 1084 റണ്‍ അടിച്ചെടുത്ത ആ ശരാശരി കണ്ടാല്‍ തന്നെ അദ്ദേഹത്തിന്റെ കഴിവ് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അതും 4 സെഞ്ച്വറി അടക്കം ,അതില്‍ രണ്ട് ഇരട്ട സെഞ്ച്വറികളും.. ഒരു ക്രിക്കറ്റ് കളിക്കാരന്‍ തന്റെ കഴിവ് തെളിയിക്കേണ്ടത് ടെസ്റ്റ്‌ ക്രിക്കറ്റില്‍ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ വിശ്വാസവും അത് തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ കാമ്പ്ളി മഹാനായ ഒരു കളിക്കാരന്‍ തന്നെയാണ്. ലാറയ്ക്ക് ശക്തനായ ഒരു എതിരാളി ആയേനെ തീര്‍ച്ചയായും കാമ്പ്ളി.

സച്ചിനോളം, അല്ലെങ്കില്‍ അതിലും പ്രതിഭ ഉണ്ടായിരുന്നു കാംപ്ലിക്ക്. പക്ഷെ....എന്തൊക്കെ ആയാലും ആ ക്രിക്ക റ്റ് ജീ വിതത്തില്‍ എന്തൊക്കെയോ സംഭവിച്ചു. ആ പ്രതിഭ ഇല്ലാതായി, പലരും ചേര്‍ന്ന് നശിപ്പിച്ചു എന്നാണു എനിക്ക് തോന്നുന്നത്. ഉറ്റ സുഹൃത്തായ സച്ചിന് വരെ അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞില്ല (?) . ഇപ്പോള്‍ ഇതാ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തു.

കാംപ്ലിയെ പോലെ ആകാന്‍ വലം കൈയന്‍ ആയ ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇടം കൈയില്‍ കളിച് പ്രാക്ടീസ് ചെയ്തതും , കളിക്കിടയില്‍ കാമ്പ്ളി ആകാന്‍ പലരും സ്വയം മത്സരിക്കുകയും ചെയ്തത് ഓര്‍മ വരുന്നു. അദ്ദേഹം ഇനി കോച് ആകാന്‍ പോകുകയാണെന്ന് കേള്‍ക്കുന്നു. എന്തൊക്കെ ആയാലും ആ പേര് ഇന്ത്യന്‍ ക്രിക്കറ്റ് നില്‍ക്കുന്ന അത്രയും കാലം നിലനില്‍ക്കും എന്ന കാര്യം ഉറപ്പാണ്. കാംപ്ലിക്കും കുടുമ്പത്തിനും എല്ലാ ഭാവുകങ്ങളും.

കാമ്പ്ളി ഇംഗ്ലണ്ടിനു എതിരെ 224 റണ്‍ അടിച്ച കൂട്ടിയ ഈ വീഡിയോ കണ്ടു നോക്കു, ആ പ്രതിഭയെ ഒന്ന് മനസാല്‍ നമിച്ചാല്‍ ഞാന്‍ കൃതാര്‍ഥനായി.



http://www.youtube.com/watch?v=6VxrCN-jgis

ഒരു കട്ടുറുമ്പ് എന്നെ കടിച്ചിരിക്കുന്നു

മരത്തില്‍ തൂങ്ങിയാടുമ്പോള്‍ കൈയിലൂടെ പതുക്കെ ,കണ്ണില്‍ പെടാതെ ഇഴഞ്ഞു ഇറങ്ങി എന്റെ നിക്കറിന്റെ ഇടയിലൂടെ കയറി ആസ്ഥാനത്ത് കടിച്ചപ്പോള്‍ കൈ വിട്ടു നിലത്ത് വീണതാണ് ഓര്‍മയിലെ ആദ്യ കട്ടുറുമ്പിന്റെ കടി...

പിന്നെ ഒരു പാട് തവണ കട്ടുറുമ്പ് കടിച്ചിട്ടുണ്ട്..അപ്പോഴൊക്കെ ഞാന്‍ അവയെ കടന്നു പിടിച് ഒരു ദാക്ഷിണ്യവും കൂടാതെ ഞെരിച് കൊന്നു കളഞ്ഞിട്ടുമുണ്ട്. ജിത്തുവിന്റെ ഒഫിഷ്യല്‍ പെണ്ണ് കാണലിന് ഞാനും പോയിരുന്നു. ഞാന്‍ ഇല്ലാതെ പെണ്ണ് കാണല്‍ ചടങ്ങിനു പൂര്‍ണ്ണത വരില്ലാ എന്ന് ജിത്തുവും റെമിയും പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞില്ലെങ്കിലും അതിനു ഞാന്‍ പോകുമായിരുന്നു. ഞാന്‍ ഇല്ലാതെ അവര്‍ക്ക് എന്ത് ആഘോഷം ? റെമി ചായയുമായി വന്നു , എല്ലാവരും സംസാരം തുടങ്ങി. എന്റെ തുടയിലൂടെ എന്തോ നീങ്ങുന്നു. അത് കട്ടുറുമ്പ് തന്നെയാണ്. ഞാന്‍ കാല്‍ കൂട്ടി യോജിപ്പിച് അവയെ ഞെരിച് കൊല്ലാന്‍ നോക്കി. അതിനെ കൊല്ലാനുള്ള വിഫലമായ എന്റെ ശ്രമം കട്ടുറുമ്പിന്റെ കടിയില്‍ ആണ് അവസാനിച്ചത്. വാശി തീര്‍ക്കുന്നത് പോലെ ഒരു 10 മിനുറ്റ് കട്ടുറുമ്പ് എനിക്ക് വിമ്മിഷ്ട്ടം സമ്മാനിച്ചു.



ഇതാ ഇപ്പോള്‍ വീണ്ടും ഒരു കട്ടുറുമ്പ് എന്നെ കടിച്ചിരിക്കുന്നു. ഇത്പക്ഷെ ഒരു ഒന്നൊന്നര കട്ടുറുമ്പ് ആണ്. ഇത് കടിചിരിക്കുന്നത് എന്റെ ചങ്കിലാണ്. അതിന്റെ നീറ്റല്‍ എത്ര കാലം എന്നെ പിന്തുടരും എന്ന് അറിയില്ല. സംഗീത് , രമേശ്‌, അനീഷ്‌ , സുധീഷ്‌ എന്നിവര്‍ ഒരുമിച്ച് രൂപീകരിച്ച ഗയാന്‍ എന്ന മ്യൂസിക്ക് ബാന്‍ഡ് ജന്മ്മം നല്‍കിയ സംഗീത ആല്‍ബമായ കട്ടുറുമ്പ് ആണ് കടിച്ചിരിക്കുന്നത്. നല്ല വരി, നല്ല സംഗീതം, അതിലുപരി നല്ല ഭാവം..മലയാള സംഗീതത്തിനു തീര്‍ച്ചയായും ഇത് നല്ലൊരു മുതല്‍കൂട്ട് ആകും. കേള്‍ക്കുക, കാണുക, നല്ലതാണെന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ ഷെയര്‍ ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം.