Monday, August 29, 2011

നിങ്ങള്‍ക്കെന്നെ സഹായിക്കാമോ ?



കുഞ്ഞി മാമന്‍ നന്നായി പാട്ട് പാടും. നല്ല ശബ്ദമാണ്. ഇളയമ്മയും ,മാറ്റ് മാമാന്മ്മാരും കുഴപ്പമില്ലാതെ പാടും. തറവാടിലെ എല്ലാവരും നന്നായി പാടുന്ന ആള്‍ക്കാരാണ്. അമ്മൂമ്മയില്‍ നിന്നാകണം അത് എല്ലാവര്ക്കും കൈ മാറി കിട്ടിയത്. അമ്മൂമ്മ ഇടയ്ക്ക് അമിയെയും ഏഷ്യയും ഉറക്കാന്‍ പാടുന്നത് കേള്‍ക്കുമ്പോള്‍ ഞാന്‍ മിണ്ടാതെ ഇരുന്നു ചെവി കൂര്‍പ്പിക്കും..എന്നെയും അങ്ങനെ പാടി ഉറക്കിയതാണല്ലോ അമ്മൂമ്മ...

സംഗതി അതല്ല ഞാന്‍ പറഞ്ഞു വരുന്നത്..പാട്ട് കേള്‍ക്കാന്‍ അന്ന് പ്രധാനമായും ആശ്രയിച്ചിരുന്നത് റേഡിയോയെ ആയിരുന്നു. രാവിലെ തുടങ്ങി വൈകീട്ട് വരെ റേഡിയോ. ടി വി ഒക്കെ ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന ഒരു സാധനം. ഞായറാഴ്ച ഉച്ചയ്ക്ക് റേഡിയോയില്‍ ഉള്ള രെഞ്ചിനി ആയിരുന്നു പ്രിയ പരിപാടി..

റേഡിയോയെ പറ്റിയുമല്ല ഞാന്‍ പറഞ്ഞു വരുന്നത്. ആയിടയ്ക്കാണ് എന്റെ കുഞ്ഞി മാമന്‍ ഒരു പാട്ട് സ്ഥിരമായി പാടുന്ന കാര്യം ഞാന്‍ കേട്ട് തുടങ്ങിയത്. കക്കൂസില്‍ പോയാലും, കുളിക്കുമ്പോഴും, തോട്ടത്തില്‍ തെങ്ങിന് , പാള വെച്ചുണ്ടാക്കിയ ഒരു കോരി വെച് വെള്ളം കോരി ഒഴിക്കുമ്പോഴും ഒരു പാട്ട് പാടിക്കൊണ്ടിരിക്കും...അല്ലെങ്കില്‍ അതിന്റെ ഈണ മെങ്കിലും മൂളി നടക്കും. അതേത് പാട്ടാണെന്നോ ഏത് സിനിമയിലെ പാട്ട് ആണെന്നോ എനിക്ക് അറിയില്ലായിരുന്നു. അന്നും ഇന്നും മാമനെ കാണുമ്പോ പേടിച് ശാസം പോലും വിടാതെ ഇരിക്കുന്നത് കൊണ്ട് ഞാന്‍ ചോദിച്ചതുമില്ല..

അങ്ങനെ ഇരിക്കെ ചുള്ളിക്കര മേരി ടാക്കീസില്‍ ഒരു സിനിമ കാണാന്‍ പോയി. വിശിഷ്ട വസ്തുവായ പാല്‍ ഐസ് ക്രീം നുണഞ്ഞു കൊണ്ട് തിയേറ്ററില്‍ ഇരിക്കുമ്പോള്‍ സിനിമക്ക് മുന്പ് ഒരു പാട്ട് വന്നു. അതിന്റെ വിഷ്വല്‍സും ഉണ്ടായിരുന്നു കൂടെ..എനിക്കൊന്നും മനസിലായില്ല..ഞാന്‍ കൈയിലൂടെ ഒലിച്ചിറങ്ങുന്ന ഐസ് ക്രീം നാവ് കൊണ്ട് വടിചെടുത്തു .ഞാന്‍ കഴിച് കഴിഞ്ഞാല്‍ എന്നെ കൊതിപ്പിക്കാന്‍ അനിയത്തി അവളുടെ ഐസ് ക്രീം കഴിക്കാതെ കൈയില്‍ തന്നെ പിടിച്ചു ഇരുന്നു എന്നെ നോക്കി. ആരൊക്കെയോ നേര്‍ത്ത ഇരുട്ടില്‍ ബീഡി വലിക്കുന്നു. ഞാന്‍ ഐസ് ക്രീം ഒന്ന് കൂടെ കടിച്ചു.പെട്ടന്ന് മാമന്‍ പാടാറുള്ള ആ പാട്ട് സ്ക്രീനില്‍ തെളിഞ്ഞു. ഞാന്‍ ധൃതിയില്‍ സ്ക്രീനിലേക്ക് നോക്കി. ഷര്‍ട്ട് ഇടാതെ, തലയില്‍ ഒരു തോര്‍ത്തും കെട്ടി കയില്‍ ഒരു വടിയും പിടിച് ഒരാള്‍ ആനപ്പുറത്ത് ഇരുന്നു ആ പാട്ട് പാടുന്നു.

" എന്റെ സ്വരവും
നിങ്ങളുടെ സ്വരവും
ഒത്ത് ചേര്‍ന്ന് നമ്മുടെ സ്വരമായി.. "

ഞാന്‍ മാമന്റെ മുഖത്തേക്ക് നോക്കി. മാമന്‍ ഒരു തരാം നിര്‍വൃതിയില്‍ ആ പാട്ടും കേട്ടോണ്ട് ഇരികുകയാണ്...ഞാന്‍ വീണ്ടും സ്ക്രീനിലേക്ക് നോക്കി.

നമ്മുടെ ഇന്ത്യ മഹാ രാജ്യത്ത് മൊത്തം പാടി നടന്ന , പാടി നടക്കുന്ന ഒരു ഗാനം. പാട്ട് കണ്ട എല്ലാവരിലും ഒരു നിമിഷം എങ്കിലും ദേശ സ്നേഹം വളര്‍ത്തിയ ഒരു ഗാനം..അതില്‍ കേരളത്തിന്റെ പ്രതിനിധി ആ മനുഷ്യന്‍ ആയിരുന്നു..ഒരു പാട് പ്രശസ്തര്‍ ഉള്ള കേരളത്തില്‍, അവരെയൊക്കെ ഒഴിവാക്കി ആ പാട്ട് പാടി അഭിനയിക്കാന്‍ ഭാഗ്യം ആ മനുഷ്യന് ആയിരുന്നു..ബാക്കി ചില ഭാഷകളില്‍ പാടിയ ആള്‍ക്കാരെ തിരിച്ചറിയാന്‍ കഴിഞ്ഞു. പലരും പ്രശസ്തര്‍. അവര്‍ക്കിടയില്‍ മലയാളത്തിന്റെ പ്രതിനിധിയായി ആ മനുഷ്യനും...തീര്‍ച്ചയായുംഅദേഹത്തെ സംബന്ധിച് അഭിമാനിക്കാന്‍ ഉള്ള ഒരു നേട്ടമാണത് .

കഴിഞ്ഞ വര്ഷം ഫിര്‍ മിലേ സുര്‍ കണ്ട് വെറുത്ത് പോയപ്പോള്‍ ആ മനുഷ്യനെ വീണ്ടും ഓര്‍ത്തു..നിഷ്ക്കളങ്കമായ ചിരിയോടെ ആ പാട്ട് പാടി അഭിനയിച്ച ആ മനുഷ്യന്‍ ആരായിരിക്കും?
അയാള്‍ ഇപ്പോള്‍ എവിടെ ആയിരിക്കും ?
ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ ?
ഒരു പാട് ചോദ്യങ്ങള്‍....
എനിക്ക് അദേഹത്തെ ഒന്ന് കണ്ട് സംസാരിക്കണം എന്നുണ്ട്..ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഒന്ന് സഹായിക്കുക.. ഈ ലിങ്ക് മാക്സിമം ഷെയര്‍ ചെയ്യുക...സഹായിക്കുക...എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കുമല്ലോ? പ്ലീസ്..

contact me, vinod 9567714886

Friday, August 26, 2011

റിബല്സ്- ഒരു മ്യൂസിക്ക് ആല്‍ബത്തിന്റെ പിറവി.

ഒരു ഹര്‍ത്താല്‍ ദിവസം രമേശന്‍ പട്ടിണി കിടന്നു നരകിച്ചു...(പട്ടിണി അവനു ശീലമായത് കൊണ്ട് വലിയ കുഴപ്പം ഉണ്ടായില്ല. )
ഒരു ഹര്‍ത്താലിന് ആദിയുടെ ബൈക്കിനു ആരോ കല്ലെറിഞ്ഞു..
കര്‍ഫ്യൂ ദിവസം എന്നെ പോലിസ് വളഞ്ഞു ഇട്ടു തല്ലി....

ഹര്‍ത്താല്‍ കാരണം വേറെയും കുറെ ദുരന്തങ്ങള്‍ അനുഭവിച്ച മൂന്നു യുവാക്കള്‍.. . മൊബൈല്‍ റീചാര്‍ജ് കിട്ടാതെ പെണ്ണിനെ വിളിക്കാന്‍ കഷ്ട്ടപ്പെട്ടവര്‍.. സിഗരറ്റ് കിട്ടാതെ ശംഭു , ഹാന്‍സ് എന്നിവ തിരുകിയവര്‍, ബീവരേജില്‍ പോകാന്‍ കഴിയാതെ ദുഖിച്ചവര്‍... അവര്‍ മൂന്നും കാസര്‍കോട് കടപ്പുറത്ത് വട്ടം കൂടി നിന്ന് ,കടലിനെ നോക്കി, കടല കൊറിച് കൊണ്ട് അമര്‍ത്തി അമര്‍ത്തി മൂളി. നാടിന്റെ ദുരവസ്ഥ ഓര്‍ത്ത് അവരുടെ കണ്ണില്‍ വെള്ളം നിറഞ്ഞു.. എന്തിനു ഏതിനും ഹര്‍ത്താല്‍...

പനി വന്നാല്‍...
മഴ പെയ്താല്‍...
മഴ പെയ്തില്ലെങ്കില്‍..
അമേരിക്കയില്‍ റോഡില്‍ ആരെങ്കിലും മൂത്രമൊഴിച്ചാല്‍...
സദാമിനെ തൂക്കിയതില്‍ പ്രതിഷേധിച്
അങ്ങനെ എന്തിനും ഏതിനും ഹര്‍ത്താല്‍...

"നമുക്ക് ഒന്ന് ഇതിനെതിരെ പ്രതികരിക്കണമല്ലോ " ആദി പെട്ടന്ന് പറഞ്ഞു. രമേശന്‍ അത് കേള്‍ക്കാത്ത പോലെ കടല വായിലേക്കിട്ടു അമര്‍ത്തി കടിച്ചു. കടിച്ചത് ഒരു കല്ലില്‍ ആയിരുന്നു..അവന്റെ ക്ലോസ് അപ് വെച്ച തേക്കാത്ത പല്ലില്‍ ഒരു പ്രകമ്പനം.അവന്‍ അത് പുറത്തേക്ക് നീട്ടി തുപ്പി.

" മൈ ** "
"മെല്ലെ തിന്നെടാ... " ഞാന്‍ പറഞ്ഞു...

ആദി എന്നെയും രമേശനെയും നോക്കി , കല്ലില്‍ നിന്നും എഴുന്നേറ്റു.
" വിന്ദാ,രാമാ ഞാന്‍ പറയുന്നത് കേള്‍ക്ക് , ഞാന്‍ തമാശ പറയുകയല്ല.. നമുക്ക് ഇതിനെതിരെ ഒന്ന് പ്രതികരിക്കണം. "
രംഗ് ദേ ബസന്തിയില്‍ മാധവന്റെ കഥാപാത്രം മരിച്ച ശേഷം കൂട്ടം കൂടി എങ്ങനെ മന്ത്രിക്കെതിരെ പ്രതികരിക്കണം എന്ന് എല്ലാവരും ആലോചിക്കുമ്പോള്‍ സോഹ അലി ഖാന്‍ ചെയ്യുന്ന കഥാപാത്രം പറയുന്ന ഒരുഡയലോഗുണ്ട്
" മാര്‍ ഡാലോ ഉസെ " ഏകദേശം ആ ഒരു ഫീല്‍ ആയിരുന്നു പെട്ടന്ന് അവിടെ ഉണ്ടായത്..

ഞാനും രാമനും മുഖാ മുഖം നോക്കി.. പിന്നെ ആദിയുടെ മുഖത്തേക്കും. അവന്‍ കണ്ണട ഊരി, ഷര്‍ട്ടില്‍ ഒന്ന് തുടച്, ചുണ്ട് ഒന്ന് കടിച്ചു. സീരിയസ് കാര്യങ്ങള്‍ സംസാരിക്കുമ്പോഴേ അവന്‍ അങ്ങനെ ചെയ്യാറുള്ളു. എനിക്ക് അവന്‍ സീരിയസ് ആണെന്ന് മനസിലായി.

രാമന്‍ പെട്ടന്ന് ചിരിച്ചു.
"പ്രതികരിക്കാനാ ?"
" രാമാ, ചിരിക്കല്ല..കാര്യം പറഞ്ഞതാണ് ഞാന്‍... നമുക്ക് എന്തെങ്കിലും ചെയ്യണം.. ഒരു ചെറു വിരലെങ്കിലും അനക്കണം നമുക്ക് ഇതിനെതിരെ "

ഞാന്‍ റാമിനെ തോണ്ടി, ചെറു വിരല്‍ അനക്കി കാണിച്ചു. രാമന്‍ വീണ്ടും ചിരിച്ചു. ആദിക്കും ചിരി വന്നു. പക്ഷെ അവന്‍ ചിരി അടക്കി ഞങ്ങളെ നോക്കി..

" പ്ലീസ് സ്റ്റോപ്പ്‌ ലൂസ് ടോക്സ്, അയാം സീരിയസ്.. "
ചുണ്ട് കടിച്ചു ,
ഇംഗ്ലീഷും വന്നു...
അവന്‍ പക്കാ സീരിയസാണ്.

"നമ്മള്‍ എങ്ങനെ പ്രതികരിക്കുമെന്നാ പറയുന്നത് ? സമരം നടത്തുമോ ? അതോ ഹര്‍ത്താല്‍ ദിവസം ഇറങ്ങി നടന്നു ഹര്‍ത്താല്‍ നടത്തുന്നവരെ തല്ലണോ ? " ഞാന്‍ പറഞ്ഞു.

രാമന്‍ അപ്പോഴും കടലയും തിന്നു കൊണ്ട്, മിതുനത്തിലെ ഇന്നസെന്റിനെ പോലെ മൈന്റ് ചെയ്യാതെ , കടലിനെ നോക്കി നിന്നു. ആദിക്ക് അത് തീരെ പിടിച്ചില്ല. എന്റെ തോളില്‍ പിടിച്ച വലിച് അവന്‍ പറഞ്ഞു ,

"നീ കാറില്‍ കയറ്, അവന്‍ കടലയും തിന്നു കൊണ്ട് കടലിനെയും നോക്കി ഇരിക്കട്ടെ..വാ " അവന്‍ നടന്നു , പിറകെ ഞാനും..
ഒരു നിമിഷം കഴിഞ്ഞ് " ഞാനും ഉണ്ടെടാ എന്നും പറഞ്ഞു അവന്‍ പിറകെ ഓടി വന്നു.

ആദി തന്നെയാണ് കാറില്‍ വരുമ്പോള്‍ അവന്റെ മനസിലെ ഐഡിയ പറഞ്ഞത്. നമ്മുടെ കൈയ്യില്‍ ഉള്ള സ്രോതസുകള്‍ വെച് ചെയ്യാന്‍ കഴിയുന്ന സാധനം.
ആദി :" നീ പാസ് ആയില്ലെങ്കിലും മ്യൂസിക് കോളജില്‍ പോയി ചെരച്ചതല്ലേ കുറെ കാലം ?"
രാമന്‍ : കലാകാരന്‍ പരീക്ഷയില്‍ പാസ് ആവണമെന്നില്ല...
ഞാന്‍: നീ കലാ കാരന്‍ അല്ലല്ലോ?
രാമന്‍: നീ വല്ല്യ എഴുത്ത് കാരന്‍ ആണെങ്കില്‍ ഞാന്‍ മ്യുസിഷ്യന്‍ ആണെടാ...
ആദി: നിങ്ങള്‍ രണ്ട് പേരും മ്യുസിഷനും എഴുത്ത് കാരനും ആണെങ്കില്‍ ഞാന്‍ ......
റാം : ടി.ജി രവി
അവന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്പ് റാം കയറി കമന്റി.

അവന്‍ കാര്യം പറഞ്ഞു , നമ്മള്‍ ഒരു ആല്‍ബം ചെയ്യുന്നു. ആല്‍ബമോ ? താജുദീവ് വടകര, കൊല്ലം ഷാഫി , അത് പോലെ കുറെ ആള്‍ക്കാര്‍ക്കിടയില്‍ എന്ത് കാണിക്കാന്‍ ?

" ഡാ കൂതറ ഫാസില, ജമീല അത് പോലത്തെ സംഭവം അല്ല, നമ്മള്‍ ഹര്‍ത്താലിന് എതിരെ ഒരു ആല്‍ബം ചെയ്യാന്‍ ആണ് പോകുന്നത് . അത് ഹിറ്റ്‌ ആയാല്‍ നമ്മള്‍ എല്ലാവരും വില്ല്യം, സംഗീത് എന്നിവരെ പോലെ സ്റാര്‍ ആകും... ഇവിടെ ഹര്‍ത്താല്‍ ഇല്ലാതാകും..കേരളം ന ന്നാകും,.. "

ഏത് കാര്യത്തിലും അവന്‍ കാണിക്കുന്ന ധൈര്യം പലപ്പോഴും എന്നെ അത്ഭുത പെടുത്തിയിട്ടുണ്ട്. ആലോചനകള്‍ക്ക് ഒടുവില്‍ തീരുമാനമായി..
ആലബം ചെയ്യുന്നു..റാം അതിന്റെ മ്യൂസിക്ക് ചെയ്യുന്നു. ഞാന്‍ പാട്ട് എഴുതുന്നു. പിന്നെ ഷൂട്ട്‌ ചെയ്യുന്നു. ഇറക്കുന്നു. ഹിറ്റ്‌ ആക്കുന്നു.കല്യാണത്തിന് മുന്‍പേ ജനിക്കാന്‍ പോകുന്ന കുഞ്ഞിനു പേര് തീരുമാനിക്കുന്ന കാമുകി കാമുകന്‍ മാരെ പോലെ ഞങ്ങള്‍ ആല്‍ബത്തിന് പേരും തീരുമാനിച്ചു.

"റിബല്സ് "

ആര് പ്രൊഡ്യൂസ് ചെയ്യും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. അതും ആലോചിച് ഞങ്ങള്‍ കുറെ വട്ടം തിരിഞ്ഞു. നാട്ടിലെ പ്രമുഖന്മ്മാരെ കണ്ടാലോ എന്നൊക്കെ ആലോചിച് ആദിയുടെ വീട്ടില്‍ ഇരിക്കുമ്പോള്‍ താഴെ നിന്ന് ആദിയുടെ അച്ഛന്‍ വിളിച്ചു.
" ബാവെ, "
ഞങ്ങള്‍ മുഖാ മുഖം നോക്കി.അത് പ്രൊഡ്യൂസറിന്റെ ശബ്ദമായിരുന്നു.

ഇത് വരെ ആരും പരീക്ഷിക്കാത്ത ഒരു സമ്പ്രദായമാണ് പിന്നെ നടന്നത്. ആദ്യം സ്ക്രിപ്റ്റ് എഴുതുക. പിന്നീട് സ്ക്രിപ്ടിനു അനുസരിച് മ്യൂസിക്ക്, പിന്നീട് വരികള്‍. രാമിന്റെ നിര്‍ബന്ധം കൊണ്ടാണ് അങ്ങനെ ചെയ്തത്. അത് അവന്റെ രീതിയാണത്രെ.ആദ്യം മ്യൂസിക്ക് ചെയ്യാന്‍ പറഞ്ഞിട്ടും അവന്‍ അനങ്ങിയില്ല.ഒടുവില്‍ അവന്റെ വാശി ജയിച്ചു.

വിഷ്വല്‍ എഴുതാന്‍ ഞങ്ങള്‍ തീരുമാനിച്ചു.. ഞാനും ആദിയും വിഷ്വല്‍ എഴുതുമ്പോള്‍ രാമന്‍, താളം, ഈണം എന്നിവ ആലോചിച് , വാ തുറന്ന് ,കൂര്‍ക്കം വലിച് , ഉമിനീരും ഒലിപ്പിച് കിടന്നുറങ്ങി. അവന്റെ ഉറക്കം ഞാന്‍ കാണാന്‍ തുടങ്ങീട്ടു ഇന്നേക്ക് 13 വര്ഷം കഴിഞ്ഞിരിക്കുന്നു, ഇത്ര അധികം ആത്മാര്‍ഥതയോടെ വേറെ ഒന്നും അവന്‍ ചെയ്യുന്നത് ഞാന്‍ കണ്ടില്ല.
സ്ക്രിപ്റ്റ് എഴുതിയപ്പോള്‍ ഞാന്‍ എന്നത്തെയും പോലെ മൂത്രം, തീട്ടം, പിച്ചക്കാരി, ഗര്‍ഭിണി , ക്ഷയ രോഗി , എന്നിവരെ സ്ക്രിപ്റ്റില്‍ കൊണ്ട് വന്നു. ആദിക്ക് അത് തീരെ ദഹിച്ചില്ല.

ആദി :"പത്മരാജന്‍ സിനിമയല്ല ഇത്... ഇത് ഒരു ഒരു സ്റ്റാലോന്‍ പടം ആവണം..അല്ലെങ്കില്‍ ഒരു പുരി ജഗനാഥ് പടം, അതുമല്ലെങ്കില്‍ മിനിമം അമല്‍ നീരദ് പടം "
ഞാന്‍ : " നീരദ് പടം പോലെ ആക്കി എന്നെക്കൊണ്ട് വെയിലത്തും മഴയത്തും നടക്കാന്‍ വയ്യ
ആദി: അതിനു നിന്നെ ആര് അഭിനയിപ്പിക്കുന്നു ?

എനിക്ക് പെട്ടന്ന് ദേഷ്യം വന്നു. ഞാന്‍ ഉറക്കെ പറഞ്ഞു ..
"ത്രില്‍സ് , ആക്ഷന്‍ ഒന്നും എന്നെക്കൊണ്ട് പറ്റില്ല... വേണമെങ്കില്‍ മാക്സിമം ഒരു ഡാന്‍സ് സ്ക്രിപ്റ്റ് ഉണ്ടാക്കാം.. "
ആദി: ദ്വിമുദ്രേം മറ്റും കാണിക്കാനല്ലേ ? ത്രില്ലിംഗ് ആയിരിക്കണം... എനര്‍ജി അങ്ങ് നിറയണം... ഒരു ഖൂന്‍ ചലാ സ്റ്റൈലില്‍ വരണം..അല്ലാണ്ട്..


ഉറങ്ങുക ആയിരുന്ന റാം പെട്ടന്ന് പറഞ്ഞു.
" ത്രില്‍സ് വേണോ , എങ്കില്‍ ഋഷിയെ കൊണ്ട് വരണം. ത്രില്‍സ് വേണമെങ്കില്‍ അവന്‍ തന്നെ വരണം.. "

എന്റെ മനസ്സില്‍ പെട്ടന്ന് ദില്‍വാലെയിലെ കോയി ന കോയി ചാഹിയെ എന്നാ പാട്ട് ഓര്മ വന്നു. ബൈക്കില്‍ പാഞ്ഞു വരുന്ന ഷാരുക് ഖാനും. ഋഷിയുടെയും മുഖം മനസ്സില്‍ തെളിഞ്ഞു. എന്റെ സ്ഥാനം തെറിപ്പിക്കാന്‍ ആണല്ലോ ആ തെണ്ടി വരാന്‍ പോകുന്നത് ? എന്തിലും ഏതിലും ത്രില്‍ ആണവന്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ നമ്മളൊക്കെ മൂത്രം ഒഴിക്കാന്‍ മുട്ടുമ്പോള്‍ ആണ് മൂത്രമൊഴിക്കുന്നത് ,അവന്‍ അങ്ങനെ അല്ല . മൂത്രം വന്നാലും പിടിച്ച നിര്‍ത്തും , പിന്നെ മുട്ടി മുട്ടി പിടിച്ച നില്‍ക്കാന്‍ പറ്റാതെ ആകുമ്പോള്‍ ഒരു ലക്‌ഷ്യം വെച്ച അവന്‍ ഓടും..ഓടി അവിടെ എത്തിയെ അവന്‍ മൂത്രമൊഴിക്കൂ , ..

ആദ്യ രാത്രിയില്‍ ഓട് പൊളിച് മണിയറയിലേക്ക് കയറണം എന്നത് അവന്റെ ഒരു കുഞ്ഞു ആഗ്രഹം മാത്രം.. അങ്ങനെ എല്ലാത്തിലും ത്രില്‍..ത്രില്ലോട് ത്രില്‍..

"ഋഷി ഋഷി... അവനെ വിളിക്ക്... എന്നാലെ ഈ തീട്ടവും, മൂത്രവുമൊക്കെ ഇതീന്ന് പോകു "
ഞാന്‍ ചവുട്ടി കുലുക്കി പുറത്തേക്ക നടന്നു.

പിറ്റേന്ന് രാവിലെ ഋഷി ആദിയുടെ വീട്ടിലെക്കെതി. കക്ഷത്തില്‍ ഒരു കവര്‍, കൈയ്യില്‍ പ്രസാദം. യാത്രക്കാരുടെ ശ്രദ്ധയ്ക്കിലെ ശ്രീനിവാസനെ പോലെ അവന്‍ പുഞ്ചിരിച് കയറി വന്ന്, എല്ലാവര്ക്കും പ്രസാദം വിതരണം ചെയ്തു..എനിക്കവനെ എന്തോ അത്ര പിടിച്ചില്ല..

ആദി :" ഇതെന്താ കവറില്‍? "
ഋഷി :"ഹാള്‍ ടിക്കറ്റും നോട്ടും "
ഞാന്‍: എന്ത് ഹാള്‍ ടിക്കറ്റ് ?
ഋഷി : ഇന്നെന്റെ ബി ടെക് സപ്ലി ആണ്.
എല്ലാവരും ഒന്ന് ഞെട്ടി. അവന്റെ ആത്മാര്‍ഥത കണ്ടപ്പോള്‍ അവനോടുള്ള എന്റെ ദേഷ്യം അലിഞ്ഞു ഇല്ലാതായി.. എന്റെ കണ്ണ് നിറഞ്ഞു... സപ്ലി ഒഴിവാക്കി , ഞങ്ങളോടൊപ്പം കൂടാന്‍ വന്ന ഈ പ്രാണിയോടാണല്ലോ ഞാന്‍ അസൂയപ്പെട്ടത്..

ആദി : ഉച്ചയ്ക്കായിരിക്കും അല്ലെ പരീക്ഷ ? എന്നാല്‍ വേഗം വാ , നമുക്ക് പെട്ടന്ന് സ്ക്രിപ് റെഡി ആക്കണം..
ഋഷി : എനിക്ക് തിരക്കില്ല..
ആദി: അതെന്താ ? എക്സാമിന് പോകണ്ടേ? ഉച്ചയ്ക്ക് ?
ഋഷി : എക്സാം...അതൊരു തരം പ്രഹേളിക ആണ്..ഞാന്‍ എഴുതുന്നില്ല. പരീക്ഷാ ഇപ്പൊ അവിടെ തുടങ്ങി കാണും , ഞാന്‍ പോകുന്നില്ല..വേറെ പണിയില്ലേ ? പരീക്ഷ തൂ...
അതോടെ അവനോട് എനിക്ക് പ്രേമമായി.

ഞങ്ങള്‍ വീടിനകത്തേക്ക്, അല്ല ഡിസ്കഷന്‍ റൂമിലേക്ക് പോയി.
ആലോചനയ്ക്ക് ഒടുവില്‍ സ്ക്രിപ്റ്റ് തയ്യാറാക്കി...
റാമിനെ വിളിച്ചു.. ആദി ഒരു കീ ബോര്‍ഡ് ആലിസ് മാമിന്റെ വീട്ടിന്നു ഒപ്പിച്ചു കൊണ്ട് വന്നു.. റാം അതിന്റെ മുന്‍പില്‍ ഇരുന്നു. അവന്‍ അതിനെ തൊട്ടു തലോടി, നമസ്ക്കരിച്ചു..വണങ്ങി..മുട്ട് കുത്തി ഇരുന്നു ഏതം ഇട്ടു. പിന്നെ മുരടനക്കി അതിന്റെ മുന്‍പില്‍ ഇരുന്നു.
ഇപ്പൊ പാട്ട് വരും എന്ന് പ്രതീക്ഷിച് ഞങ്ങള്‍ മൂന്നു പേര്‍ അവനെ നോക്കി ഇരുന്നു...

ഒന്ന്
രണ്ട്
മൂന്നു
നാല്
അഞ്ച്

ഇത് ഞങ്ങള്‍ എണ്ണിയതല്ല , ദിവസങ്ങള്‍ പോയ കണക്കാണ് അത്..പാട്ടും വന്നില്ല , ഒരു ഈണം പോലും വന്നില്ല. രാവിലെ അമ്മ ഉണ്ടാക്കി തന്ന ഭക്ഷണം കഴിച് അവനും ഞങ്ങളും കീ ബോര്‍ഡിന്റെ മുന്‍പില്‍ ഇരിക്കും. റാമും ഇരിക്കും.
ഉച്ചയ്ക്ക് ഉണ്ണാന്‍ എണീക്കും
വൈകീട്ട് ചായക്ക്
രാത്രി ഡിന്നറിനു..
പക്ഷെ പാട്ട് മാത്രം വന്നില്ല.. ഞങ്ങള്‍ എന്തെങ്കിലും പറയുമ്പോള്‍ അവന്‍ പറഞ്ഞു.

" ഇതൊരു ഗ്രൂപ്പ് വര്‍ക്ക് ആണ് ,എന്നെകൊണ്ട് ഒറ്റയ്ക്ക് പാട്ട് ഉണ്ടാക്കാന്‍ പറ്റില്ല..നിങ്ങളും മ്യൂസിക്ക് ആലോചിക്ക്. " 10 ദിവസം റാം ഇങ്ങനെ പ്രതികരിച്ചു.
ഞങ്ങള്‍ മൂന്നു പേരും നെറ്റി ചുളിച് മുഖാമുഖം നോക്കി..

അവസാനം റോക്ക് ആന്‍ഡ്‌ റോളിലെ മഹാരാജയെ പോലെ കത്തി , അടി, തെറി ,ഇടി ഒക്കെ വേണ്ടി വന്നു അവനെ കൊണ്ട് പാട്ട് ഉണ്ടാക്കിപ്പിക്കാന്‍. അവസാനം അവന്‍ പാട്ട് ഉണ്ടാക്കി.
വരികള്‍ ഞാന്‍ ഒപ്പിച് എഴുതി,..
അവസാനം ഒരു പാതിരാത്രി പാട്ടിന്റെ പ്രസവ വേദന നിന്നു .പാട്ട് ജനിച്ചു.

ഞങ്ങളുടെ ആത്മ സുഹൃത്ത് സജാസിന്റെ സഹായത്തോടെ അതിനിടയില്‍ കണ്ണൂരിലെ ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയിലെ സുശാന്ത്, ചന്ദ്രബാബു എന്നിവരെ ഞങ്ങള്‍ കണ്ടു, സംസാരിച് ഞങ്ങളുടെ ആശയം പറഞ്ഞു. എല്ലാ രീതിയിലും മാനസിക പിന്തുണ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായി.

കോഴിക്കൊടെക്ക് , രാജിവേട്ടനെ കണ്ടു. എസ് കുമാറിന്റെ അസിസ്റ്റന്റ്റ് ക്യാമറ മാന്‍. റാമിന്റെ സുഹൃത്ത്. കാര്യം പറഞ്ഞപ്പോള്‍ ഈ പ്രോജക്റ്റ് രാജിവേട്ടന്‍ ചെയ്യാമെന്ന് ഏറ്റു ,അതും അഞ്ച് പൈസ വാങ്ങാതെ. അന്ന് അവിടെ നിന്നും ഇറങ്ങുമ്പോള്‍ റാമിനെ ഞങ്ങള്‍ ,സന്തോഷത്തോടെ ആദ്യമായ് കെട്ടിപിടിച്ചു.

സ്ലീപ്പര്‍ ബസില്‍ തിരുവനന്തപുരതേക്ക്‌ . പ്രൊഡ്യൂസറിന്റെ , അതായത് ആദിയുടെ നിക്കര്‍ കീറുന്നത് ഞാന്‍ മാത്രം അന്ന് ബസില്‍ നിന്നും കണ്ടു. ഇതൊന്നുമറിയാതെ റാമും ഋഷിയും വിനോദയാത്ര കണ്ട് പൊട്ടിച്ചിരിച്ച് കൊണ്ടിരുന്നു.

തിരുവനന്തപുരം..
ബാഗില്‍ ഒരുപാട് സ്വപ്നങ്ങളും നിറച് പ്രഭാതതോടൊപ്പം ഞങ്ങള്‍ തമ്പാനൂരില്‍ ബസ് ഇറങ്ങി. ഒരു ചായ, സിഗരറ്റ് എന്നിവ അകത്താക്കി ഉള്ളൂരിലെക്ക്.ഉള്ളൂര്‍ സി.ഡി.എസില്‍ കുഞ്ഞിയുടെ മുറിയില്‍ നിന്നും കുളിയും ജപവും കഴിഞ്ഞ് പോത്തന്‍കോടിലെക്ക് , റെമി ചേട്ടന്റെ മ്യൂസിക്ക് സ്റുടിയോയിലെക്ക് , സ്റ്റുഡിയോ കണ്ടപ്പോ റാമിന്റെയും ആദിയുടെയും കണ്ണില്‍ നിന്നും വെള്ളം വന്നു. ഒരുത്തന്‍ ആദ്യമായി പാട്ട് റിക്കാര്‍ഡ് ചെയ്യാന്‍ പോകുന്നതിന്റെയും , മറ്റവന്‍ പൈസ പോകുന്നതിന്റെയും ദെണ്ണത്തിലും ആയിരുന്നു കണ്ണീര്‍ പൊഴിച്ചത്.

റാമിന്റെ മ്യൂസിക്കിനു റാം തന്നെ പാടി, കോറസ് ആയി ഞാനും ഋഷിയും.. പിറ്റേന്ന് പാട്ട് ഉണ്ടായി..വീണ്ടും ഞങ്ങള്‍ കെട്ടിപിടിച്ചു. അവന്‍ ശരിക്കും ഒരു മ്യുസിഷന്‍ ആണെന്ന് ഞങ്ങള്‍ ഉറപ്പിച്ചു.

ചാല മാര്‍ക്കറ്റ് , വേളി കടപ്പുറം, തൈക്കാട് മ്യൂസിക്ക് കോളജില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ജീവിതത്തിലെ ആദ്യ ഷൂട്ടിംഗ് അനുഭവം. ജോണ്‍ ,ഷിജു എന്നിവര്‍ ആയിരുന്നു രാജിവേട്ടന്റെ അസിസ്റ്റന്റ്റ് . ജീവിതത്തില്‍ ആദ്യമായി ഞാന്‍ യോ യോ വസ്ത്രം ധരിച്ചു. അറ്റ്‌ലസ് രാമചന്ദ്രനെ പോലെ വാടയ്ക്ക് എടുത്ത കോട്ടുമായി ആദിയും വന്നു. റാമും ഋഷിയും യോ യോ വസ്ത്രങ്ങള്‍ നേരത്തെ കരുതിയിരുന്നു.

ഷൂട്ടിംഗ് കഴിഞ്ഞു തളര്‍ന്നു ഉറങ്ങിയ ഒരു രാത്രിയുടെ അവസാനം ഞങ്ങള്‍ പരശുരാമില്‍ കാസര്കൊടെക്ക് തിരിച്ചു.
കാത്തിരിപ്പ്...
ലേബര്‍ റൂമിന്റെ മുന്‍പില്‍ ഭാര്യയുടെ കന്നി പ്രസവം കാത്തിരിക്കുന്ന ആള്‍ക്കാരെ പോലെ ഞങ്ങള്‍ തെക്ക് വടക്ക് നടന്നു..
ഒരു ആഴ്ച ഒരു ദിവസം പോലെ കടന്നു പോയി..
ഒരു രാത്രി മലബാര്‍ എക്സ്പ്രസ് ലോക്കോ പൈലറ്റ്‌ , ആള്‍ക്കാരോടൊപ്പം ഞങ്ങളുടെ സി.ഡി യുമായി വന്നു.
ഋഷിയുടെ വീട്ടില്‍ നിന്നും അത് കണ്ട് വീണ്ടും ഞങ്ങള്‍ കെട്ടിപ്പിടിച് കരഞ്ഞു.

ഗാന ഗന്ധര്‍വനെ കണ്ട് പ്രകാശനം ചെയ്യാന്‍ പറ്റുമോ എന്ന് പറഞ്ഞപ്പോള്‍ 100 വട്ടം സമ്മതം. സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവാക്കള്‍ എന്ന് അദേഹം ഞങ്ങളെ പുകഴ്ത്തി. രാഹുല്‍ ഈശ്വറും ചടങ്ങിനു വരം എന്ന് ഏറ്റു. അതിനിടയില്‍ ആല്‍ബത്തിന്റെ പുറകെ നടന്ന് രാജ് മോഹന്റെ ജോലി തെറിച്ചു. ഞങ്ങള്‍ക്ക് തെറിക്കാന്‍ ജോലി ഇല്ലാത്തത് കൊണ്ട് ആ പ്രശ്നം ഉണ്ടായില്ല..

2008 സെപ്ടംപര്‍ 30 നു തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച് അതിന്റെ പ്രകാശനം നടന്നു. ചുറ്റും ചാനല്‍ ആള്‍ക്കാര്‍.. ഇന്റര്‍വ്യൂ , ഫോടോ ഷൂട്ട്‌ ..ഞങ്ങള്‍ ആനന്ദ കണ്ണീര്‍ ഒഴുക്കി..
ടി വി ചാനലുകള്‍..
പത്രങ്ങള്‍...
മാസികകള്‍ ഒക്കെ ഹര്‍ത്താല്‍ വിരുദ്ധ ആല്‍ബത്തെ പ്രകീര്‍ത്തിച്ചു..
അങ്ങനെ ഒരു ആല്‍ബം ജനിച്ചു..
പ്രതീഷിച്ചത്ര ഹിറ്റ്‌ ആയില്ലെങ്കിലും കാണുന്നവര്‍ നല്ല വാക്കുകള്‍ മാത്രമേ പറഞ്ഞുള്ളൂ. രണ്ട് അവാര്‍ഡും കിട്ടി.. ആദിയുടെ പോയ ഒരു ലക്ഷത്തിനു മാത്രം കണക്കില്ല.. :(

വാല്‍ക്കഷണം : മാര്‍ക്കറ്റ് ചെയ്യാന്‍ അറിയാത്തവര്‍ ആല്‍ബം പിടിക്കാന്‍ ഇറങ്ങരുത്.

Monday, August 22, 2011

ഗേറ്റില്‍ നിന്നും ഡോര്‍മറ്ററിയിലെക്ക് 3 min 23 sec


ഹൈവേയിലൂടെ 16 ചക്ക്രങ്ങളുള്ള ഒരു ലോറി പാഞ്ഞ് പോയി..ഓടാന്‍ വേണ്ടി നിരന്നു നില്‍ക്കുകയായിരുന്ന ഞങ്ങള്‍..ഞാന്‍, സന്ദീപ്,അന്‍സര്‍,ജോസി,സജി ഞങ്ങള്‍ അഞ്ചു പേര്‍..എല്ലാവരുടെയും കണ്ണുകള്‍ തമ്മില്‍ ഉരസി..എല്ലാരും ഓടാന്‍ തയ്യാറായി നിന്നു. കൂട്ടത്തില്‍ മിടുക്കാന്‍ സന്ദീപ് തന്നെ ആണ്..അവന്‍ ആണ് എല്ലാ വട്ടവും വൈകീട്ട്‌ ചായയോടൊപ്പമുള്ള കടിക്ക്‌ വേണ്ടിയുള്ള ഈ ഓട്ടത്തില്‍ ജയിക്കാറ്..ഇന്നലെയും മിനിഞ്ഞാന്നും അവന്‍ തന്നെ ആയിരുന്നു ജയീച്ചത്‌..ഞങ്ങളുടെ കൈകളില്‍ നിന്നും അവകാശത്തോടെ ആയിരുന്നു അവന്‍ അവലും സുഖിയനും തട്ടിപ്പറിച്ച്‌ത്..ഞങ്ങളെ നോക്കി കൊതിപ്പിച്ച് കൊണ്ട് ആണവന്‍ അത്‌ തിന്ന് തീര്‍ത്തത്..ഇടയ്ക്ക് കേറി രണ്ടാമതും സുഖിയന്‍ വാങ്ങാന്‍ നോക്കിയ അന്‍സാറിനെ കിചന് സര്‍ പിടിക്കുകയും ചെയ്തു..സര്‍ പിടിച്ചതിലും അവന് സങ്കടമായത് നീനു അത്‌ കണ്ടതതായിരുന്നു. അവള്‍ മുഖം പൊത്തി ചിരിചോണ്ട് പോയെന്നും അതാണു ദേഷ്യം കൂടിയതെന്നും അത്‌ കൊണ്ട് ഇന്ന് എന്തൊക്കെ സംഭവിച്ചാലും അവനെ തോള്‍പ്പിക്കണമെന്നും ഞങ്ങള്‍ നാലു പേരും രഹസ്യമായി തീരുമാനിച്ചിരിന്നു..ഓട്ടം തുടങ്ങുമ്പോള്‍ അവന്‍റ ശ്രദ്ദ തിരിക്കുക എന്നുള്ളത് എനിക്ക്‌ കിട്ടിയ കര്‍മ്മമായിരുന്നു ..മൂന്നു പേരും എന്നെ നോക്കി..ഞാന്‍ തലയാട്ടി..

""ഇന്നലെ സന്ദീപ് 4 മിനിറ്റ്‌ എടുത്തു അവിടെക്കെത്താന്‍,,ഞാന്‍ അതിലും കുറച്ച്‌ സമയത്തില്‍ അവിടെക്ക് എത്തും"" സജി പറഞ്ഞു..അവന്‍ സന്ദീപിനെ തുറിച്ച് നോക്കി..സന്ദീപ് കാണാം എന്നര്‍ഥത്തില്‍ തലയാട്ടി..സജി എന്നെ നോക്കി..ഞാന്‍ റെഡിയായി..

മഴ ചെറുതതായ് പെയ്യുന്നുണ്ടായിരുന്നു..കാറ്റടി മരങ്ങളില്‍ നിന്നും മഴ തുള്ളികള്‍ ഉറ്റ് വീഴുന്നുണ്ടായിരുന്നു. 5 പേരുടേയും മനസില്‍ വൈകീട്ടത്തെ ഉഴുന്നു വടയുടെ ചിത്രം തെളിഞ്ഞ്‌ വന്നു..ജോസി 1,2,3 പറഞു തുടങ്ങി..സജി എന്നെ നോക്കി. ഞാന്‍ എന്ത്‌ ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി..അപ്പോഴാണ് ആ ലോറിയുടെ ശബ്ധം എന്റെ കാതില്‍ മുഴങ്ങിയത്‌. അപ്പോള്‍ തന്നെ ജോസി 3 എന്ന് പറഞ്ഞ്‌ കഴിഞ്ഞു. ഓടാന്‍ തുടങ്ങിയ സന്ദീപിനെ ഞാന്‍ പെട്ടന്നു പിടിച്ചു..അവന്‍ കുതറാന്‍ നോക്കിയെങ്കിലും ഞാന്‍ അവനെ വീട്ടില്ലാ..അവന്‍ എന്നെ നോക്കി ഉറക്കെ പറഞ്ഞു

""എന്ത്‌റ നീ താപ്പ്‌ ആക്കി..ഓനെല്ലാം അതാ പാഞ്ഞ് അങ്ങേത്തി..എന്റെ ഉഴുന്നു വട""



""എടാ അതാ ഞാന്‍ ഇന്നലെ പറഞ്ഞ ലോറി..16 ചക്രം ഉണ്ട്‌ അതിന്‌..വേം നോക്ക്‌..പിന്നെ ഞാന്‍

കള്ളം പറഞ്ഞു എന്ന് ഡോര്‍മില്‍ ചെന്ന് കളിയക്കരുത്‌. വേം നോക്ക്‌..നോക്ക്‌ട വേം നോക്ക്‌""ഞാന്‍ ഉറക്കെ വിളിച്ച്‌ പറഞ്ഞ്‌ റോഡിന്റെ ഭാഗത്തേക്ക്‌ ഓടി .ഓടുന്നതിനിടയില്‍ ഞാന്‍ തിരിഞ്ഞു നോക്കി. സന്ദീപ് എന്റെ പിറകെ ഓടി വരുന്നുണ്ടായിരുന്നു..



അമ്മയും കുഞ്ഞും നാട്ടുകാരും പിന്നെ ഞാനും ..


മെസ്സില്‍ നിന്നും ചായ കുടിക്കാതെ കായലിനു സമീപമുള്ള സുമേഷ് ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയതാണ് ഞാന്‍. ഒരു കട്ടനും വാങ്ങി വരാന്തയില്‍ നിന്ന് വായും നോക്കി ഞാന്‍ ചൂട് ചായ ഊതിക്കുടിക്കുകയായിരുന്നു. കടി വേണ്ടേ എന്ന് ചേച്ചി ചോദിച്ചപ്പോ ഈ വഴിയിലൂടെ സുന്ദരിമാര്‍ നടന്നു പോകുമ്പോള്‍ എന്തിനാ കടി എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു . തൊട്ടു മുന്‍പില്‍ ബിരിയാണി വെച് അതിലേക്ക് നോക്കി പച്ചവെള്ളം കുടിച്ചാലും ഒരു സുഖം ഉണ്ടല്ലോ?


രണ്ട് സ്ത്രീകള്‍ കടയുടെ എതിര്‍ ഭാഗത്തുള്ള കുഞ്ഞ് പാലം കടന്നു വന്നു.അവരില്‍ ഒരാളുടെ കയ്യില്‍ ഒരു കുഞ്ഞ് കുട്ടിയുമുണ്ട്. ഞാന്‍ അവരെ ഒന്ന് നോക്കി. പിന്നെ ചായ കുടി തുടര്‍ന്നു. എന്റെ മുന്‍പിലൂടെ രണ്ട് മൂന്ന് പെണ്‍ പിള്ളേരും ചെക്കന്മ്മാരും കടന്നു പോയി. ഞാന്‍ ഒന്ന് നോക്കി ചായ കുടി തുടര്‍ന്നു. നടന്നു പോയ അവര്‍ ആ സ്ത്രീകളുടെ മുന്‍പില്‍ വട്ടം കൂടി.അവര്‍ കുട്ടിയെ തൊട്ടു നോക്കുന്നു.സന്ധ്യ മയങ്ങി കഴിഞ്ഞിരുന്നു .പെട്ടന്നാണ് ആ സ്ത്രീ കരയുന്നത് ഞാന്‍ കണ്ടത്.കരച്ചില്‍ ഒരു ചെറിയ നിലവിളിയായ് മാറുന്നത് കേട്ട് ആള്‍ക്കാരുടെ ശ്രദ്ധ മൊത്തം അങ്ങോട്ട്‌ മാറി.

"എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് " എന്നും പറഞ്ഞു അവര്‍ ഒച്ച വെച്ചു കരഞ്ഞു . എന്റെ മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ പെട്ടന്ന് 3 ജി സ്പീഡില്‍ മനസിലേക്ക് പാഞ്ഞു കയറി.

1984 കാലഘട്ടത്തില്‍ എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും അവസ്ഥ അതായിരുന്നു. ഏത് സമയത്ത് എപ്പോള്‍ ആണെന്ന് അറിയാതെ എനിക്ക് വരുമായിരുന്ന അപസ്മാരത്തെ പേടിച് അവര്‍ കഴിഞ്ഞ സമയം. എന്റെ കൂടെ പിറപ്പായിരുന്ന ഒരു ഏട്ടനെ എനിക്ക് ഇല്ലാണ്ടാക്കിയ അസുഖം. നിസഹരായി അവര്‍ എന്നെയും കൊണ്ട് എത്ര ദൂരം ഓടിക്കാണും ?

ഒരിക്കല്‍ കുട്ടി എന്നാ ആതിര , എന്റെ ഇളയമ്മയുടെ മകള്‍ , അവളുടെ ശ്വാസ നാളിയില്‍ കടല കുടുങ്ങി പിടഞ്ഞത് എന്റെ മനസിലേക്ക് പെട്ടന്ന് ഓടി വന്നു. അന്ന് വിറച്ചത് പോലെ ,പേടിച്ചത് പോലെ ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ പേടിച് കാണില്ല.അന്ന് കുട്ടിക്ക് കുഴപ്പമൊന്നും പറ്റിയില്ല.അവള്‍ ഇപ്പോള്‍ പ്ലസ് റ്റു പഠിക്കുന്നു.

അന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്ക് , ഒരു കുട്ടികള്‍ക്കും കടല കൊടുക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല. അപരിചതര്‍ ആണെങ്കില്‍ കൂടി കുട്ടികള്‍ക്ക് കടല കൊടുക്കുന്നത് കണ്ടാല്‍ ഞാന്‍ കയറി ഇടപെടും. എന്റെ ചിന്ത അമൃത സേതുവും കടന്നു കടലിലേക്കെത്തി .എന്റെ ഈശ്വര ഇനി അങ്ങനെ വല്ലതും സംഭവിച്ചോ..ഒരു നിമിഷം നോക്കി നിന്ന് , ഗ്ലാസ്‌ അവിടെ വെച് , ഞാന്‍ പെട്ടന്ന് അങ്ങോട്ടേക് ഓടി.


ഞാന്‍ ധൃതിയില്‍ അവര്‍ടെ അടുത്തേക്ക് ഓടിയെത്തി.ഒന്ന് രണ്ട് ആള്‍ക്കാരും അവിടേക്ക് അപ്പോള്‍ എത്തിക്കഴിഞ്ഞിരുന്നു .
"എന്ത് പറ്റി ?"

"ഈശ്വര, അമ്മെ എന്റെ കുഞ്ഞ് ..."

ആ കുട്ടിയുടെ അമ്മ നിലവിളിക്കുകയായിരുന്നു. ഞാന്‍ വീണ്ടും ചോദിച്ചു എന്ത് പറ്റി. കൂടിയ ആള്‍ക്കാരൊക്കെ എന്ത് പറ്റിയെന്നു ചോദിക്കുന്നുണ്ടായിരുന്നു. അമ്മൂമ്മ ആണെന്ന് തോന്നുന്നു, അവര്‍ ഇത്തിരി ധൈര്യത്തില്‍ ആയിരുന്നു. അവര്‍ കരയുന്നില്ല.ഞാന്‍ കുഞ്ഞിനെ നോക്കി.കുഞ്ഞിന്റെ കണ്ണുകള്‍ പകുതി മുകളിലേക്ക് കയറിയിരുന്നു.വായില്‍ നിന്നും ഉമി നീര് ഒലിച്ചിറങ്ങി കൊണ്ടിരുന്നു.കുഞ്ഞ് കുഴഞ്ഞു അമ്മൂമയുടെ കൈയ്യില്‍ കിടന്നു.

"കൊച്ചിന് പനി കൂടിയതാ , കോട്ട് ആയതാ "
എനിക്കൊന്നും മനസിലായില്ല. കോട്ടോ , അതെന്ത് ?ഞാന്‍ കുട്ടിയെ ഒന്ന് തൊട്ടു നോക്കി. നല്ല ചൂടുണ്ട്.
"പെട്ടന്ന് വണ്ടി വിളിക്ക് "
അവിടെ ഉണ്ടായിരുന്ന പിള്ളേര്‍ കുറച് അപ്പുറത്തുള്ള ഓട്ടോക്കാരെ ഉറക്കെ വിളിച്ചു. വേഗം വാ വേഗം വാ എന്ന് പറഞ്ഞു...

1 ) ആരും അനങ്ങിയില്ല..
വീണ്ടും എല്ലാരും കൂട്ടത്തോടെ വിളിച്ചു..

2 ) എന്നിട്ടും ഓട്ടോക്കാര്‍ അനങ്ങിയില്ല.
അവര്‍ എന്തിനെ കുറിച്ചോ പറഞ്ഞു ചിരിക്കുകയായിരുന്നു.
അമ്മ കരച്ചില്‍..
അമ്മൂമ്മയും പേടിച് തുടങ്ങിയിരിക്കുന്നു.
ജംഗ്ഷനില്‍ നിന്നും ഒരു ഓട്ടോ കായല്‍ ഭാഗത്തേക്ക് വരുന്നുണ്ടായിരുന്നു .അപ്പോഴേക്കും അവിടെ കുറച് ആള്‍ക്കാര്‍ കൂടി. അവരൊക്കെ ആ അമ്മയെയും മകളെയും പേരെടുത്തു വിളിക്കുന്നുണ്ടായിരുന്നു.

അവര്‍ പരസ്പരം അറിയുന്ന ആള്‍ക്കാരാണ് എന്ന് അതില്‍ നിന്നും മനസിലാക്കണം . ഇത്രയായിട്ടും ഒരു ഓട്ടോ വന്നില്ല. .ജംഗ്ഷനില്‍ നിന്നും വരികയായിരുന്ന ഓട്ടോയുടെ മുന്‍പിലേക്ക് ഞാന്‍ ചാടി വീണു.ഓട്ടോക്കാരന്‍, ഓട്ടോയുടെ സുരക്ഷ ഓര്‍ത്ത് ചവുട്ടി നിറുത്തി. അവരെ ധൃതിയില്‍ ഒട്ടോയിലെക്ക് കയറ്റി. ഞാന്‍ കൂടെ കയറാന്‍ കരുതിയതാണ്. പക്ഷെ,നാട്ട്കാര്‍,അവരെ പേരെടുത്തു വിളിക്കുന്ന ആള്‍ക്കാര്‍ ഉണ്ടാകുമ്പോ വരുത്തന്‍ ആയ ഞാന്‍ ചാടി കയറണോ എന്ന് കൂടി ഒരു നിമിഷം ഓര്‍ത്തു.
പക്ഷെ ഓട്ടോയില്‍ അവരാരും കയറിയില്ല, അതിനു മുന്‍പേ ഓട്ടോ എടുക്കുകയും ചെയ്തു..

" അയ്യോ ആരും കയറിയില്ലേ ? അവരെ ഒറ്റയ്ക്ക് വിടുകാണോ ?" ഞാന്‍ പറഞ്ഞു

ആരും ഒന്നും മിണ്ടിയില്ല.ഓട്ടോ ചീറി പാഞ്ഞു പോയിരുന്നു. എനിക്ക് മനസ്സില്‍ കുറ്റ ബോധം കയറി. അത് ശരിയായില്ലല്ലോ...എനിക്കാകെ വല്ലാതായി..അവരെ ഒറ്റയ്ക്ക് വിട്ടത് ശരിയായില്ല.ആ കുഞ്ഞിന്റെ അവസ്ഥ എന്താണാവോ ?പാഞ്ഞു പോകുന്ന ഓട്ടോയെ ഞാന്‍ നോക്കി നിന്നു. ഈശ്വരാ കുഴപ്പമൊന്നും വരുത്തല്ലേ..ഞാന്‍ മുകളിലേക്ക് നോക്കി..

(ഈ സംഭവം ഒക്കെ നടന്നത് ഒരു 2 , 3 മിനുട്ടില്‍ ആയിരുന്നു. )

അതിനു ശേഷം നടന്ന സംഭാഷണങ്ങള്‍

ഒരാള്‍: നീയെന്ത പോകാത്തത് ?
മറ്റൊരാള്‍ : ഞാന്‍ ഇപ്പോ പണി കഴിഞ്ഞു വന്നതേ ഉള്ളൂ..ഞാന്‍ എങ്ങനെയാ വസ്ത്രം മാറാണ്ട് പോകുക?
ഒരാള്‍ : അവിടുത്തെ ചേട്ടനും മകനും ഇവിടില്ല.
വേറൊരാള്‍ :ഓ ഒരു കോട്ട് അല്ലെ , അതൊന്നും വല്ല്യ കാര്യമാക്കണ്ട...
ഞാന്‍ (ആത്മഗതം ): അവിടെ ആണുങ്ങള്‍ ആരുമില്ല എന്ന് നിങ്ങള്‍ക്കൊക്കെ അറിയാമല്ലേ ?എന്നിട്ടും ഒന്ന് സഹായിക്കാന്‍ തോന്നിയില്ലല്ലോ?

ഇത് ഈ നാടിന്റെ അവസ്ഥയാണോ അതോ കേരളത്തിന്റെ മൊത്തം അവസ്ഥയാണോ എന്ന് എനിക്കറിയില്ല. അതോ ഇനി എന്റെ കുഴപ്പമാണോ എന്നും അറിയില്ല, ചെലപ്പോ അതായിരിക്കാം. ആ കുട്ടിക്ക് കുഴപ്പമൊന്നും സംഭവിക്കില്ല, കുഴപ്പമില്ല എന്ന് ഊഹിച് അവര്‍ പോകാതിരുന്നതോ ആയിരിക്കാം. എന്തായാലും എനിക്ക് അവിടെ നിന്നും അനങ്ങാന്‍ തോന്നിയില്ല. ഒരു മുക്കാല്‍ മണിക്കൂര്‍ ഞാന്‍ അവിടെത്തന്നെ ട്രാന്‍സ്പോര്‍ട്ട് സ്ടാന്റില്‍ കക്കൂസ് തേടി നടക്കുന്ന ഒരാളെ പോലെ തെക്കും വടക്കും നടന്നു കൊണ്ടിരിന്നു.
അവസാനം അവര്‍ കുട്ടിയുമായി വന്നപ്പോള്‍ എനിക്ക് സമാധാനമായി.

ക്ലാസ് , ജോലി എന്നിവ കഴിഞ്ഞ് സുന്ദരിമാര്‍ പിന്നെയും അത് വഴി നടന്നു വരുന്നുണ്ടായിരുന്നു. ഞാന്‍ ഒരു കട്ടന്‍ ചായയും കൂടി ഓര്‍ഡര്‍ ചെയ്തു.
"ചേച്ചി,...പഞ്ചസാര വേണ്ട... "
ഞാന്‍ അകത്തേക്ക് നോക്കി വിളിച് പറഞ്ഞു.

Sunday, August 14, 2011

സ്വാതന്ത്ര്യം = മധുരം


പായസം ഒക്കെ വളരെ അപൂര്‍വമായി ലഭിക്കുമായിരുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റെത് .90 കാലഘട്ടങ്ങളില്‍ ഞങ്ങളുടെ നാട്ടിലൊക്കെ പായസം വിശേഷ ദിവസങ്ങളില്‍ മാത്രം ഉണ്ടാക്കുന്ന ഒരു സാധനമായിരുന്നു.വല്ല ഓണമോ, വിഷുവോ വരണം പായസം കുടിക്കാന്‍.പിറന്നാളുകള്‍ ആഘോഷിക്കുന്ന ശീലം വീട്ടില്‍ പണ്ടേ ഇല്ല.അത് കൊണ്ട് ആ ദിവസങ്ങളിലും പായസം ഉണ്ടാക്കാറില്ല.. ഇന്നും കോളി ചാലിലും പരിസര പ്രദേശങ്ങളിലും അങ്ങനെ തന്നെ ആണ്.ഇടയ്ക്ക് പായസം വെച് കുടിക്കുന്നത് ഇന്നും ആടംഭരമാണ് ഞങ്ങളുടെ നാട്ടില്‍.ഇടയ്ക്കൊരു ദിവസം പായസം വെച്ചതിനു രാഘവേട്ടനെ ഭൂര്‍ഷ്വ ആക്കി മാറ്റിയവ രുണ്ട് അവിടെ.

ഇക്കാലത് പായസം കുടിക്കാന്‍ തോന്നിയാല്‍ അമ്മയോട് പറഞ്ഞാല്‍ ഉണ്ടാക്കുകയും ചെയ്യും.അല്ലെങ്കില്‍ ഞാന്‍ തന്നെ സേമിയ, പാല്‍, അണ്ടിപരിപ്പ് ,മുന്തിരി ,ഏലയ്ക്ക എന്നിവ വെച് ഇടക്ക് പായസമുണ്ടാക്കി കുടിക്കും.അന്ന് എന്തായാലും അത് നടക്കില്ല. തരുന്നത് കഴിക്കുക, അതെന്തായാലും..

കുഞ്ഞുനാളില്‍ എനിക്ക് പായസം ഒരു വീക്ക്നെസ്സ് ആയിരുന്നു.ഇന്ന് ആര്‍ത്തി കുറച് കുറഞ്ഞിട്ടുണ്ട് എന്നല്ലാതെ വലിയ മാറ്റമില്ല. ഒരിക്കല്‍ ഒരു അടിയന്തിരത്തിനു പോയി പായസം കഴിച്ച വന്നിട്ട് ഇപ്പോഴത്തെ താരം ടിന്റു മോനെ പോലെ അമ്മൂമ്മയോട് ചോദിച്ചിട്ടു മുണ്ട്
"അമ്മൂമ്മ എന്നാ മരിക്കുക " എന്ന്..
അതിനു വഴക്കും കൊണ്ടിട്ടുണ്ട്.അന്ന് മൊബൈലും നെറ്റും ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ ഒരു സന്തോഷ്‌ പണ്ടി റ്റോ , വിനുമോനോ മറ്റോ ആയി തീര്‍ന്നേനെ.എന്തായാലും അതുണ്ടായില്ല.

വീടിനടുത് കുര്യന്‍ ചേട്ടന്റെ പറമ്പില്‍ വലിയൊരു പാറയുണ്ട്. നല്ല വലിപ്പത്തിലും വീതിയിലും ഉള്ള ഒരു പാറ. എന്റെയും എന്റെ സമ പ്രായക്കാരുടെയും പ്രധാന കളിസ്ഥലം ആ പാറ ആയിരുന്നു. ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമാന്‍ മലയും ചുമന്നു പറന്നു പോകുമ്പോള്‍ ഒരു കഷ്ണം വീണാണ് ആ കല്ല്‌ അവിടെ വന്നതെന്ന് ആരോ പറഞ്ഞ് ഒരു കഥ കാലാ കാലങ്ങളായി അവിടെ പരന്നിട്ടുണ്ടായിരുന്നു. അത് അവിടെ മാത്രമല്ല ഏത് നാട്ടില്‍ പോയാലും വല്ല കല്ലോ , മലയോ അസ്വഭാവികമായി ഉണ്ടായാല്‍ അത് ഹനുമാന്‍ ഇട്ടത് എന്നാണല്ലോ ?
അതിന്റെ മുകളില്‍ കയറിയാല്‍ രാജാവ് ആണെന്ന ഒരു ചിന്ത ഞങ്ങളില്‍ എല്ലാര്‍ക്കും വരുമായിരുന്നു.- ആ പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലം ആണത്. താഴെ കൂടി ജീപ്പ് പോകുന്നതും , ആള്‍ക്കാര്‍ നടന്നു പോകുന്നതും ഒക്കെ കാണാം അതില്‍ കയറി നിന്നാല്‍.ഒരു തരത്തില്‍ ഞങ്ങളുടെ ബുര്‍ജ് ഗലീഫ ആണത്. റബ്ബര്‍ തോട്ടതിനിടയില് അത് വലിയൊരു ബിംബം പോലെ നി ല്ക്കുന്നുണ്ടാകും. ഇന്നും ആ കല്ല്‌ അങ്ങനെ തന്നെയുണ്ട്.

ഞാന്‍ ഇവിടേക്ക് വരുന്ന സമയത്ത് ആ കല്ല്‌ ചെറുതായിരുന്നു എന്നും പിന്നീട് അത് വളര്ന്നതാനെന്നും പറഞ്ഞ് അച്ഛമ്മ എന്നെ പറ്റിച്ചിട്ടുണ്ട്.ആദ്യം ഒക്കെ ഞാന്‍ അത് വിശ്വസിച്ചു . പാറയുടെ പുറത്ത് ഇരിക്കുമ്പോള്‍ ആ കല്ല്‌ വളരുന്നതായും, വളര്‍ന്നു വളര്‍ന്നു വലുതാകുമ്പോള്‍ അതിന്റെ മുകളില്‍ നിന്നും താഴേക്ക് വീഴുന്നതും ഞാന്‍ സ്വപ്നം കണ്ട് കരഞ്ഞിട്ടുമുന്ദ്. കുറച് മുതിര്‍ന്നപ്പോള്‍ കല്ലുകള്‍ വളരില്ല എന്നും പറഞ്ഞ് അച്ഛമ്മയോട് തര്‍ക്കികുയും ചെയ്തു, അച്ഛമ്മ നടന്നു വരുമ്പോള്‍ ബേ എന്ന് ശബ്ദമുണ്ടാക്കി അച്ഛമ്മയെ പേടിപ്പിച്ചും ഞാന്‍ അതിനൊക്കെ പകരം വീട്ടി.

ഇന്നും രാത്രി കാലങ്ങളില്‍ ചിലപ്പോള്‍ ഒറ്റയ്ക്ക് ഞാന്‍ ആ പാറയുടെ മുകളില്‍ വന്നു , അതില്‍ മലര്‍ന്നു കിടക്കും.
ഒന്ന് കണ്ണടച്ചാല്‍ മതി എന്റെ കുട്ടിക്കാലം എന്റെ കണ്‍ മുന്നില്‍ തെളിയും..
മുരിക്ക് മരം വെട്ടി ചക്രമാക്കി , വണ്ടിയാക്കി കളിച്ചത്...
കള്ളനും പോലീസും കളിച് , എന്നും മാതൃക പോലിസ് അവാര്‍ഡ് കിട്ടുന്നത്..
അടിച്ചില്‍ (ഒരു തരം കെണി ) ഒരുക്കി പക്ഷികളെ പിടിച് കളിക്കുന്നത്.. .
ഒടുവില്‍ അവസാന യാത്ര പറയാതെ നടന്നു പോയ മണി ,ബിനുവേട്ടന്‍
മുറുക്കി ചുവപ്പിച്ച ചുണ്ട്,ഇടയ്ക്കിടെ തുടച് കഥ പറഞ്ഞ് തരുമായിരുന്ന അച്ഛമ്മ എന്നിവരെയൊക്കെ എനിക്ക് കാണാന്‍ കഴിയും.

ഇടയ്ക്കിടെ പഴയ ഞാന്‍ വന്നു എന്റെ ഇപ്പോഴത്തെ അപഥ സഞ്ചാരം കണ്ട് എന്നെ ഉപദേശിക്കുകയും ചെയ്യും..അപ്പോഴൊക്കെ പഴയ എന്നെ , ഇപ്പോഴത്തെ ഞാന്‍ എന്റെ തടി, താടി മീശ എന്നിവ കാണിച് പേടിപ്പിക്കും. എന്നിട്ടും അവന്‍ എന്നെ കുറ്റപ്പെടുത്തും.ഞാന്‍ വഴി തെറ്റി സഞ്ചരിക്കുകയാണെന്നും .അവന്‍ എന്നെ കുറ്റപ്പെടുത്തുമ്പോള്‍ ഞാന്‍ അത് ശ്രദ്ധിക്കാന്‍ പോകില്ല. കാരണം ഞാന്‍ വഴി തെറ്റി സഞ്ചരിക്കുകയല്ല, തി രഞ്ഞെടുത്ത വഴിയിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്..

അന്ന് അത് പോലെ ഒരു ദിവസം പാറപ്പുറത്ത് കളിക്കുകയായിരുന്നു ഞാന്‍.ചുറ്റുമുള്ള റബ്ബര്‍ ഒരു കടലായി ഞാന്‍ സങ്കല്‍പ്പിച്ചു.അമര്‍ ചിത്ര കഥയില്‍ നോക്കി ഏട്ടന്‍ പറഞ്ഞ് തന്ന കഥയില്‍ ഒന്നില്‍ ഒരു ചെക്കന്‍ സ്രാവിന്റെ പുറത്തിരുന്നു പോകുന്ന ചിത്രം ഓര്‍മയുണ്ട്.അത് പോലെ ഞാന്‍ ആ പാറയെ സ്രാവാക്കി ചീറി പാഞ്ഞു കൊണ്ടിരുന്നു. എന്റെ പുറകില്‍ അനിയത്തിയും .അതിനിടയിലാണ് ദൂരെ റോഡിലൂടെ ഏട്ടനും സംഘവും വരുന്നത് കണ്ടത്..

അവരെ കണ്ട അനിയത്തി പെട്ടന്ന് ചാടി ഇറങ്ങാന്‍ നോക്കി.
ചുറ്റും കടലാണ് ചാടി ഇറങ്ങരുത് , മീനിനെ കരയിലാക്കട്ടെ എന്നും പറഞ്ഞ് ഞാന്‍ അവളെ തടഞ്ഞു. എന്നത്തേയും പോലെ ആദ്യം ഏട്ടന്റെയൊക്കെ അടുത്ത ഓടിയെത്തി അവരുടെ കയ്യിലുള്ള സാധനം കൈക്കലാക്കുക എന്ന ഗൂഡ ഉദ്യേശ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നത്തേയും പോലെ അവള്‍ കരഞ്ഞു കൊണ്ട് എന്റെ പിറകെ ഓടി ഞാന്‍ ചിരിച് കൊണ്ട് മുന്‍പിലും. ഓടി അവരുടെ മുന്‍പിലെത്തിയ ഞാന്‍ മുട്ടായിക്ക് വേണ്ടി കൈ നീട്ടി.ഏട്ടന്‍ കയ്യിലെ ചോറ്റു പാത്രം എനിക്ക് നീട്ടി. കഞ്ഞി കൊണ്ട് പോകുന്ന തൂക്ക് പാത്രമായിരുന്നു അത്.ഞാന്‍ അത് വാങ്ങി, അനിയത്തിയുടെ മുന്‍പില്‍ പോയി അവളെയും കാണിച് അത് തുറന്നു, അതില്‍ നിറയെ പായസം ഉണ്ടായിരുന്നു. അതിന്റെ ഗന്ധം ഞങ്ങള്‍ ഒന്നിച് ആഞ്ഞ് വലിച്ചു ശ്വസിച്ചു.
" ഇത് ഏട്‌ന്നു പായസം ? "
" ഇന്ന് സ്വാതന്ത്ര്യ ദിനം ആണ് ?"
പായസം തോണ്ടി തിന്നുന്നതിനിടയില്‍ ഞാനും അനിയത്തിയും മുഖാമുഖം നോക്കി. പിന്നെ ഞാന്‍ ഏട്ടനെ നോക്കി ചോദിച്ചു. അതെന്ത് ? ഈ സ്വാതന്ത്ര്യം ?
ഏട്ടന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
ബ്രിട്ടിഷ് , ഗാന്ധിജി , സമരം ..ഞങ്ങള്‍ അതൊന്നും ശ്രദ്ധിച്ചില്ല. പായസം കഴിക്കുന്നതിനിടയില്‍ എന്ത് സ്വാതന്ത്ര്യം?
എന്നിരുന്നാലും സ്വാതന്ത്ര്യത്തിനു മധുരമാണ് എന്ന് ഞാന്‍ അന്ന് മനസിലാക്കി.. അതെ സ്വാതന്ത്ര്യത്തിനു മധുരം തന്നെയാണ്.....

Monday, August 8, 2011

9.20 വെള്ളി രാത്രി 05.08.2011


പകുതി തുറന്നിട്ട വിണ്ടോയിലൂടെ കാറ്റിനോടൊപ്പം കലര്‍ന്ന ജലതുള്ളികളും അകത്തേക്ക് നുഴഞ്ഞു കയറിക്കൊണ്ടിരുന്നു. ഏതാനും നിമിഷം മുന്‍പ് ഭാവി വധു ഫോണ്‍ വെച് പോയതെ ഉള്ളൂ..ഞങ്ങളുടെ സംസാരം ഇക്കാലത്ത് പെയ്യുന്ന മഴയെ പോലെയാണ്. ഏത് സമയത്ത് എപ്പോ അത് നടക്കുമെന്ന് അറിയില്ല. 20 ല്‍ താഴെ ആള്‍ക്കാരുമായി പച്ച നിറമുള്ള സര്‍ക്കാര്‍ ബസ് പാഞ്ഞു കൊണ്ടിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞു കാണും കായം കുളത്ത് നിന്നും തിരുവനന്തപുരം സൂപര്‍ എക്സ്പ്രസില്‍ കയറിയിട്ട് . എറണകുളത്ത് നിന്നും .ഋഷിയും വരുന്നുണ്ട്. തിരക്കിനിടയില്‍ പകല്‍ സഞ്ചരിക്കാന്‍ കഴിയാത്ത ദൂരം ഞാന്‍ രാത്രികളില്‍ സഞ്ചരിച് തീര്‍ത് കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള എന്റെ ഏറണാകുളം , തിരുവനന്തപുരം യാത്രകള്‍ ഓഫിസിലെ പലര്‍ക്കും ഒരു സംശയമാണ്. രാത്രി പോകുന്നു , രാവിലെ വരുന്നു.. എന്താണ് പരിപാടി?? ഒരു രസം....അത്ര തന്നെ....സ്വയം പണിത ഒരു കൂട്ടില്‍ നിന്നും ഒരു കഴുകന്‍ ഇടയ്ക്ക് ലോ കത്തെ സ്വന്തം കണ്ണിലൂടെ കാണാന്‍ നടത്തുന്ന ഒരു യാത്ര , അങ്ങനെയാണ് രതീഷ്‌ എന്റെ യാത്രയെ എനിക്ക് വിവരിച് തന്നത്.

തിരുവനന്തപുറത്ത് കുഞ്ഞി ഉണ്ട്, റോയ് ഉണ്ട്, ബിനു ഉണ്ട്, രാജിവേട്ടന്‍ ഉണ്ട്, ജിത്തു ഉണ്ട് പിന്നെ കുറേ ഓര്‍മകളും.. .ഇനി ഇവര്‍ ആ നഗരം ഒരിക്കല്‍ വിട്ടാലും ചാണക്യ, ഷോള , സഫാരി, എന്നിവ ഉണ്ടാകുമ്പോഴും എനിക്ക് ഇടയ്ക്ക് വരാതിരിക്കാന്‍ കഴിയില്ല..അതുമല്ലെങ്കില്‍ സിനിമ തിയേറ്ററുകള്‍ ഇവിടെ ഇല്ലേ ?ഇനി അഹങ്കരിക്കാന്‍ സ്വന്തം പത്മനാഭ സ്വാമിയും ആയില്ലേ? ...എന്തൊക്കെയായാലും , എങ്ങനെയായാലും എനിക്കീ നഗരത്തിലേക്ക് വരാതിരിക്കാന്‍ കഴിയില്ല....കാരണം അത് അങ്ങനെയാണ്..

ബസ് നല്ല നിയന്ത്രണത്തിലാണ് പോകുന്നത്.. ഞാന്‍ ഒന്ന് കിടക്കാന്‍ തീരുമാനിച്ചു. സീറ്റില്‍ നീണ്ട നിവര്‍ന്നു കിടന്നു, ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി .മെഹ്ദി ഹസന്‍ മധുരമായി ഗസല്‍ പാടി തുടങ്ങി....
കൈസേ ച്ചുപാവും യെ രാസ് ഹം...
ബീതായെ തന്‍ കോ ക്യാ കരൂം.....


ചുറ്റുമുള്ളവര്‍ ഫോണില്‍ സംസാരത്തിലും, കളിയിലും, മുഴുകി...സമയം ഒന്‍പതര കഴിഞ്ഞു കാണ ണം. ഞാന്‍ സീറ്റില്‍ മലര്‍ന്നു കിടന്നു ആകാശത്തേക്ക് നോക്കി...കണ്ണ് പകുതി അടച് ആകാശത്തേക്ക് നോക്കുമ്പോള്‍ ആകാശത്തിനെ മുകളില്‍ നിന്നും നോക്കുന്ന ഒരു പ്രതീതി...ആ നക്ഷത്രങ്ങള്‍ക്കും മഴമേഘങ്ങള്‍ക്കും താഴെ എവിടെയോ എന്റെ ഭൂമി ഉണ്ടെന്നു ഞാന്‍ വെറുതെ ഓര്‍ത്തു.കുഞ്ഞു നാളുകളില്‍ അമ്മൂമ്മ പറഞ്ഞ് തന്ന ഒരു കഥയില്‍ കിണര്‍ കുഴിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കഥ ഉണ്ടായിരുന്നു. അവര്‍ കിണര്‍ കുഴിച് കുഴിച് വെള്ളം കിട്ടുന്നേയില്ല.
മണ്ണ് കഴിഞ്ഞു...
കല്ല്‌ കഴിഞ്ഞു...
എന്നിട്ടും വെള്ളം കിട്ടുന്നില്ല..തോല്‍വി സമ്മതിക്കാതെ അവര്‍ പിന്നെയും കുഴിച് കൊണ്ടിരുന്നു. കുഴിക്കുന്നതിനിടയില്‍ ആരൊക്കെയോ മരിച് വീണു..പലരും പെണ്ണ് കെട്ടി...അവര്‍ക്കും മക്കള്‍ ഉണ്ടായി...
അച്ഛന്മ്മാര്‍ മരിച്ചപ്പോള്‍ മക്കള്‍ ജോലി ഏറ്റെടുത്തു. എന്നിട്ടും വെള്ളം കിട്ടുന്നില്ല.അവസാനം ഒരാള്‍ ആഞ്ഞ വെട്ടിയപ്പോള്‍ ഒരു പശുവിന്റെ കരച്ചില്‍ കെട്ടു..പിറകെ ചീത്ത വിളിയും.അയാള്‍ പിക്കാസ് കൊണ്ട് വെട്ടിയത് ഒരു പശുവിന്റെ തലയില്‍ ആയിരുന്നു.അവര്‍ കുഴിച് കുഴിച് ഭൂമിക്കടിയിലൂടെ അടുത്ത ലോകത്ത് എത്തികഴിഞ്ഞിരുന്നു. അവസാനം അവിടെ നിന്നും ഭൂമിയിലെയും ഭൂമിക്കടിയിലെയും ആള്‍ക്കാര്‍ പരസ്പരം സംസാരിച് ഒരു ധാരണയിലെത്തി . പിന്നീട് കുഴിക്കുന്നവര്‍ പിന്‍ വാങ്ങി , തിരിച് കരയിലേക്ക് കയറി.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഷൂല്‍ വേണിന്റെ (ജൂള്‍സ് വെര്‍ന്നെ ) ജേര്‍ണി റ്റു ദി സെന്റര്‍ ഓഫ് ദി എര്‍ത്ത് വായിക്കുന്നതിനു മുന്പ് ഞാന്‍ ഈ കഥ കേട്ടത് കൊണ്ട് അന്ന് ആ പുസ്തകം വായിക്കുമ്പോള്‍ എനിക്ക് അമ്മൂമ്മയോട് ബഹുമാനം തോന്നി പോയി..ആ കഥ ഉണ്ടാക്കിയ എന്റെ മുന്‍ തലമുറകളോടും . നക്ഷത്രങ്ങളെ തന്നെ തുറിച് നോക്കിയിരുന്നപ്പോള്‍ നക്ഷത്രങ്ങള്‍ എന്റെ കണ്ണിനു അടുത്തേക്ക് വരുന്നത് പോലെ എനിക്ക് തോന്നി..

ബസ് ഒന്ന് കുലുങ്ങി...
കറങ്ങി കൊണ്ടിരിക്കുന്ന ചക്രം മഞ്ഞിലൂടെ തെന്നി പോകുന്ന ബസ് തെന്നി പോകുന്ന പ്രതീതി...
ഞാന്‍ സീറ്റില്‍ നിന്നും ഒന്ന് തെന്നി...
എന്തോ തകരുന്ന ശബ്ദം... കൂടെ ഒരു നിലവിളിയും...ബസിന്റെ ചക്രങ്ങള്‍ എന്തിലോ കയറി ഇറങ്ങി..
മൊബൈല്‍ തെറിച് പോയി...
ടൈറ്റാനിക്കിന്റെ അവസാന സീനുകളില്‍ കപ്പല്‍ ചെരിയുമ്പോള്‍ ആള്‍ക്കാര്‍ തെന്നി പോകുന്നത് പോലെ ഞാന്‍ കിടന്ന ഇടത്ത്‌ നിന്നും ഒന്ന് തെന്നി താഴോട്ട്ട് നീങ്ങി. വീഴാതിരിക്കാന്‍ ഞാന്‍ കമ്പിയില്‍ മുറുക്കെ പിടിച്ചു.എന്റെ ഇടത് ഭാഗത്ത് ഇരിക്കുകയായിരുന്ന മനുഷ്യന്‍ ചാടി എഴുന്നേറ്റു. ...ബസില്‍ ബഹളം ..ഞാന്‍ തല ഉയര്‍ത്തി .ബസ് ചെരിഞ്ഞു നില്‍ക്കുന്നു...ബസ് ഒരു 25 30 ഡിഗ്രി ചെരിഞ്ഞു നില്‍ക്കുന്നു. ഞാന്‍ ആദ്യം എന്റെ മൊബൈല്‍ നോക്കി. അത് കാണുന്നില്ല.ആള്‍ക്കാരൊക്കെ പെട്ടന്ന് പുറത്തേക്ക്‌ ഇറങ്ങാനുള്ള പുറപ്പാടിലാണ്..പുറത്ത് ഓടിക്കൂടിയ ആള്‍ക്കൂട്ടം ബസില്‍ തല്ലുന്നു . ഡ്രൈവറെ തെറി വിളിക്കുന്നു. ഞാന്‍ സഹ യാത്രികനോട് ചോദിച്ചു..
" എന്തിലാ ഇടിച്ചത് ?"
"ബൈക്ക് ആണ്.. "
"ഓഹോ..ബൈക്കില്‍ ആരാ യാത്ര ചെയ്യുന്നത് ?"
അയാളെന്നെ ഒന്ന് നോക്കി..അതിന്റെ നോട്ടം മനസിലായ ഞാന്‍ സീറ്റിനടിയില്‍ പോയ മൊബൈല്‍ എടുക്കാന്‍ കുനിഞ്ഞു.മൊബൈല്‍ എടുത്ത് എഴുന്നേറ്റപ്പോളാണ് എനിക്ക് ദുരന്തം ശരിക്കും മനസിലാക്കാന്‍ കഴിഞ്ഞത്. ബസ് ബൈക്കിനെ ഇടിച് റോഡില്‍ നില്‍ക്കുന്നു എന്നാണു ഞാന്‍ കരുതിയത്. എന്നാല്‍ അതല്ല, ബസ് റോഡില്‍ നിന്നും മാറി , ചെരിഞ്ഞ് , ഇടത്ത്‌ വശത്തുള്ള ഒരു ചതുപ്പിലേക്ക് ചെരിഞ്ഞ് നില്‍ക്കുകയാണ്..ബസിന്റെ ഹെഡ് ലിറ്റില്‍ നിന്നും ചതുപ്പില്‍ കിടക്കുന്ന ചെളിയും , ചെടികളും കാണാന്‍ കഴിഞ്ഞു..ഞാന്‍ കരുതി ബൈക്കില്‍ ഉള്ള ആള്‍ തീര്‍ന്നു കാണും..രംഗ ബോധമില്ലാത്ത കോമാളി അയാളുമായി ബന്ധപ്പെട്ട , അയാളുടെ അച്ഛന്‍ അമ്മ ഭാര്യ മക്കള്‍ സുഹൃത്തുക്കള്‍ എന്നിവരെ നോക്കി കൊഞ്ഞാനം കുത്താന്‍ പോകുന്നു ഇനി.

ബസ് ഒന്ന് കൂടി ആടി ഉലഞ്ഞു .ആരൊക്കെയോ ബഹളം വെക്കുന്നു. എന്റെ വായില്‍ നിന്നും ഒരു വാക്ക് പുറത്തേക് തള്ളി വന്നു (അയ്യോ അയ്യോ അയ്യോ അയ്യോ പിറകെ വടിവേലുവിനെ പോലെ മുഖഭാവം വരുത്തി ഒരു കരച്ചിലുമായിരിക്കണം അത് . അറിയില്ല.. :)), പക്ഷെ അത് തൊണ്ടയില്‍ തന്നെ ഞാന്‍ നിര്‍ത്തി , പകരം വേറെ വാക്ക് പുറത്തേക്ക്‌ ചാടി...
"ആരും പേടിക്കണ്ട... ആരും, പേടിക്കണ്ട... ബഹളം വെക്കരുത് , " (ബഹളം വെക്കുന്നത് എനിക്ക് പേടിയാ :( )
എന്നെ ഒന്ന് രണ്ടാല്‍ക്കാര്‍ തിരിഞ്ഞ നോക്കി.ഞാന്‍ ബസിന്റെ ഏറ്റവും പിറകിലാണ്.എല്ലാവരും ഇറങ്ങിയിട്ടെ എനിക്ക് ഇറങ്ങാന്‍ കഴിയൂ. ബസില്‍ നിന്നു ആള്‍ക്കാര്‍ ഇറങ്ങി തുടങ്ങി. ബസ് ഓരോ ആള്‍ക്കാര്‍ ഇറങ്ങുമ്പോഴും ആദിക്കൊണ്ടിരിക്കുകയാണ് ..ഞാന്‍ വലത് വശത്തൂടെ പുറത്തേക്ക്‌ നോക്കി. ആള്‍ക്കൂട്ടം ബഹളം വെക്കുന്നു. ബസില്‍ തല്ലുന്നു. അവര്‍ അങ്ങനെ ചെയ്യാതിരിക്കില്ല. ഒരു മനുഷന്‍ ബസിന്നടിയില്‍ കിടക്കുകയാണ്. പ്രാണന്‍ ഉണ്ടോ ഇല്ലയോ എന്നറിയാതെ...


" ഹലോ , ഇത് കെ എല്‍ 45 ** ലെ ഡ്രൈവര്‍ ആണ്. ബസ് ഒരു ബൈക്കില്‍ തട്ടി."
"............................"
"അറിയില്ല .ബസിന്നടിയില്‍ ഉണ്ട് "
"........................"
" ആ തായോളി ഒരുമാതിരി കാലിന്റെ ഇടയിലേക്ക് കേറണ പോലെ കേറി വന്നതാ ഇതിനു നേരെ "
ഡ്രൈവര്‍ ഫോണില്‍ ആരോടോ സംസാരിക്കുകയാണ്. ഡ്രൈവറുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല ഇതില്‍. നേര്‍ വഴിയിലൂടെ ,മാന്യമായ സ്പീഡില്‍ പ്പോകുകയായിരുന്ന ബസില്‍ ബൈക്ക് ആണ് തെറ്റായ ദിശയിലൂടെ വന്നു കയറിയത്. പക്ഷെ ഇലയും മുള്ളും പോലെ ഇവിടെയും ബസ് ഡ്രൈവര്‍ ആണ് കുറ്റക്കാരന്‍.


പ്ടും
ആരോ ബസില്‍ ആഞ്ഞു ഇടിച്ചു.ഡ്രൈവറോഡ്‌ തട്ടിക്കയറി..
"നീ അവിടിരുന്നു കൊണവധികരിക്കല്ലെടാ "
ഡ്രൈവര്‍ അയാളെ ഒന്ന് തറപ്പിച് നോക്കി ഫോണില്‍ സംസാരം തുടര്‍ന്നു.
ബസ് ഇടത് ഭാഗത്തേക് ചെരിഞ്ഞു നില്‍ക്കുകയാണ്. മുന്‍ ഭാഗത്ത് മാത്രമേ ഡോര്‍ ഉള്ളു. അതിലൂടെ എല്ലാവരും ഇറങ്ങി കൊണ്ടിരുന്നു. ഞാന്‍ തലയെണ്ണി. ഒന്ന്, രണ്ട്‌, മൂന്ന്, ......ഇനിയും 8 , 9 ആള്‍ക്കാര്‍ ഇറങ്ങിയാലെ എനിക്ക് ഇറങ്ങാന്‍ കഴിയൂ. ഞാന്‍ ഒന്ന് തല ചൊറിഞ്ഞു.ബസ് മറിയുമോ ? മറിയുമോ ?
ഞാന്‍ ഇടത് വശത്തേക്ക് നോക്കി.. അവിടെ മൊത്തം ചെളിയും പായലുമാണ്. ബസോ മറ്റോ അങ്ങോട്ടേക്ക് മറിഞ്ഞാല്‍ ചെളിയില്‍ കുതിര്‍ന്ന് , മൊത്തം നനഞ്ഞ് ,അയ്യേ അയ്യേ.. ചാണകത്തില്‍ വീണ സലിം കുമാറിന്റെ അവസ്ഥ ആകുമോ എന്ന് ഞാന്‍ ചിന്തിച്ചു. പെട്ടെന്ന് എനിക്ക് ചിരിയും വന്നു. പക്ഷെ ഞാന്‍ ചിരി പിടിച് നിറുത്തി. എന്റെ തൊട്ടു മുന്‍പില്‍ നില്‍ക്കുകയായിരുന്ന മനുഷ്യന്‍ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു. അയാളുടെ പുച്ഛം. ഭയം. നിസഹായത ഒക്കെ..എന്റെയും അവസ്ഥ അത് തന്നെയാണ്.

" കല്ല്യാണം കഴിച്ചില്ല അല്ലെ?"
എന്നോട് അയാള്‍ ചോദിച്ചു. ഞാന്‍ ഇല്ലായെന്ന് തലയാട്ടി. അത് കൊണ്ടാട നീ ചിരിക്കുന്നത് എന്ന ഭാവത്തില്‍ അയാള്‍ എന്നെ ഒന്ന് കൂടി നോക്കി.

അവസാനം എന്റെ ഊഴമെത്തി. മുന്‍പില്‍ എത്തിയപ്പോഴാണ് ഞാന്‍ ബസിന്റെ ശരിക്കുള്ള അവസ്ഥ കണ്ടത്. ബസിന്റെ മുന്‍ ഭാഗം കരയിലും വെള്ളത്തിലും എന്ന അവസ്ഥയില്‍ കിടക്കുകയാണ്.അവിടെ ബസ് നല്ല വണ്ണം ചെരിഞ്ഞിരിക്കുകയാണ്.ഞാന്‍ ഒന്ന് നോക്കി. ഡ്രൈവറിന്റെ ഡോറിലൂടെ ഇറങ്ങിയാലോ? അവിടെ താഴെ ഒരു മനുഷ്യന്‍ നില്‍ക്കുന്നുണ്ട്. അയാള്‍ എന്റെ നേരെ കൈ നീട്ടി.
" ചേട്ടാ, പതുക്കെ ഇറങ്ങിക്കോ "
" കുഴപ്പമില്ലല്ലോ ?"
"ഇത്രേം ആള്‍ക്കാര്‍ ഇറങ്ങിയതല്ലേ ? ..സംസാരിക്കാന്‍ സമയമില്ല വേഗം ഇറങ്ങ് "

"ഡോയ് , അയാളോട് വേഗം ഇറങ്ങാന്‍ പറ..ഒരുത്തന്‍ ഇവിടെ പുളഞ്ഞോണ്ട് ഇരിക്കുകയാ ഇതിനടിയില്‍. വേഗം ഇറക്കെട..." ആരോ വിളിച് പറഞ്ഞു . ഞാന്‍ ഇറങ്ങുമ്പോള്‍ ബസ് പുളയുന്നതും അത് എന്റെ മുകളില്‍ വീണ് , എന്നെ അമര്‍ത്തി ശ്വാസം മുട്ടിച് , ചതച് കൊല്ലുകാന്‍ പോവുകയാണോ ? എന്റെ തെയ്യങ്ങളേയും കാരണവര്‍മ്മാരെയൊക്കെ ധ്യാനിച് ഞാന്‍ ബസില്‍ നിന്നും കാല്‍ പുറത്തേക് വെച്ചു.

ബസ് വീണില്ല.
ഒന്നും സംഭവിച്ചില്ല.
പുറത്തിറങ്ങിയാണ് ഞാന്‍ ബസിന്റെ ശരിക്കും ഉള്ള അവസ്ഥ കണ്ടത്.ഒരു മീറ്റര്‍ കൂടി മുന്പോട്റ്റ് വന്നിരുന്നെങ്കില്‍ പത്രത്തില്‍ പടവും വാര്‍ത്തയും ഒരു പക്ഷെ വന്നേനെ .
.റോഡില്‍ വാഹങ്ങളുടെ നീണ്ട നിര..
അവിടേം ഇവിടേം ചിതറി കിടക്കുന്ന ആള്‍ക്കൂട്ടം ഓരോ കമന്റ് പറയുന്നു
ബസിനെ ആരൊക്കെയോ ചേര്‍ന്ന് തള്ളി..
വീഴാന്‍ പോകുന്ന മരത്തിനെ പോലെ അത് ആടിക്കൊണ്ടിരുന്നു..
പലരും കണ്ണ് പൊത്തി. സ്ത്രീകള്‍ നില വിളികള്‍ തൊണ്ടയില്‍ ഒതുക്കി നിറുത്തി.
കുട്ടികള്‍ ആഹ്ലാദത്തോടെ നോക്കി നിന്നു..
പക്ഷെ ബസ് വീണില്ല..
ഒരു പോലിസ് ജീപ്പ് ചീറി പാഞ്ഞു വന്നു..
ബസിനടിയില്‍ നിന്നും ഒരാളെ തൂക്കിയെടുത്ത് ആള്‍ക്കാര്‍ കൊണ്ട് വന്നു ആ ജീപ്പില്‍ കയറ്റി.
" എന്തായി തീര്‍ന്നോ?"
"ഇല്ല..ജീവനുണ്ട്..."
ഞാന്‍ നെഞ്ചില്‍ കൈ വെച് ഒന്ന് കണ്ണടച്ചു .അയാളെ വികലാന്ഗന്‍ ആക്കല്ലേ ദൈവമേ....

((ഈ യാത്രക്കിടയില്‍ ഒരു പാട് കോമഡികള്‍ ഉണ്ടായി...
എന്റെ കൂടെ തിരുവനന്തപുരം വരെ യാത്ര ചെയ്യാന്‍ 4 ആള്‍ക്കാരെ എനിക്ക് കൂട്ട് കിട്ടി. ഒരു മെഡിക്കല്‍ റെപ്, സൂര്യ ടിവിയില്‍ ജോലി ചെയ്യുന്ന ഒരു യുവതി ,മുത്തൂറ്റില്‍ ജോലി ചെയ്യുന്ന വേറൊരു മനുഷ്യന്‍ , പിന്നെ മാന്യനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ , ആ കഥ വേറെ എപ്പോഴെങ്കിലും പറയാം. ) )

മുഖത് തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ ഉള്ളില്‍ പുഞ്ചിരിച്ചു.
ഇതെന്റെ പ്രിയപ്പെട്ട നഗരത്തിന്റെ ഗന്ധമാണ്..
എനിക്ക് പലതും തന്ന, പല തിരിച്ചറിവുകളും തന്ന
എന്റെ സ്വന്തം നഗരത്തിന്റെ ഗന്ധം.....
തമ്പാനൂരിന്റെ ഗന്ധം...
ബസ് യൂനിവേര്‍സിറ്റി കോളേജ് കഴിഞ്ഞ് നിയമ സഭയോട് അടുക്കുകയായിരുന്നു.
അല്ലെങ്കിലും തമ്പാനൂരിലെക്കുള്ള യാത്രകളില്‍ എനിക്ക് തടസം ഉണ്ടാകില്ല.....

ഒരു കട്ടന്‍ ചായ...
റേഡിയോ പാട്ട്...

 കൂടെ ഈ നഗരവും ചേരുമ്പോള്‍ അത് സ്വര്‍ഗ്ഗമാണ്...ഞാന്‍ കണ്ണ് തുറന്നു തമ്പാനൂരിനെ നോക്കി പുഞ്ചിരിച്ചു...തമ്പാനൂര്‍ എന്നെ സ്വീകരിക്കാന്‍ കൈ നീട്ടിയിരിക്കുന്നു.